വൈദ്യുതിയില്ല, വെള്ളക്കെട്ട്, ഫ്ലോറിഡയെ തകർത്ത് ഇഡാലിയ ചുഴലിക്കാറ്റ്

അമേരിക്കയിലെ ഫ്ലോറിഡയിൽ കനത്തനാശം വിതച്ച് ഇഡാലിയ ചുഴലിക്കാറ്റ്.കാറ്റഗറി 3 വിഭാഗത്തിൽപ്പെട്ട കാറ്റിനെത്തുടർന്നുണ്ടായ മഴയും വെള്ളപ്പോക്കവവും ജനജീവിതം താറുമാറാക്കുകയായിരുന്നു.ഇപ്പോൾ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. കാറ്റ് വീശിയടിച്ചത് ജനസാന്ദ്രത കുറഞ്ഞ മേഖലകളിലായതിനാൽ വലിയ ആൾനാശം ഉണ്ടായിട്ടില്ല.

മണിക്കൂറിൽ 70 മൈൽ വേഗതയിൽ വീശുന്ന കാറ്റ് ജോർജിയ, സൗത്ത് കരലീന സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയാണ്. രണ്ടിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലോറിഡയിലും ജോർജിയയിലുമായി നാല് ലക്ഷത്തോളം ആളുകൾ വൈദ്യുതി ഇല്ലാതെ ഇരുട്ടിൽ കഴിയുകയാണ്.

വെള്ളപ്പൊക്കത്തിനും നാശനഷ്ടത്തിനും സാധ്യതയുള്ളതിനാല്‍ ഫ്ലോറിഡ ഭരണകൂടം ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. 30000 ദുരന്ത നിവാരണ സംഘാംഗങ്ങളെയാണ് ഫ്ലോറിഡയിൽ വിന്യസിച്ചിരിക്കുന്നത്.ഇഡാലിയ ചുഴലിക്കാറ്റ് ഇപ്പോൾ കാറ്റഗറി 2 വിഭാഗത്തിലാണുള്ളത്. കരയിലേക്ക് ആഞ്ഞടിക്കുന്നതിന് മുമ്പ് ചുഴലിക്കാറ്റിന്‍റെ ശക്തി കൂടുമെന്ന് മിയാമി ആസ്ഥാനമായുള്ള നാഷണല്‍ ഹരികെയിന്‍ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി.