'വാവെ' പിളര്‍ത്തുമോ ലോകത്തെ? റഷ്യയും ചൈനയും സ്വന്തം നിലയ്ക്ക് ഇന്റര്‍നെറ്റിന് അതിര്‍ത്തി വരയ്ക്കുമ്പോള്‍ അമേരിക്ക വെറുതെ ഇരിക്കുമോ?

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം രണ്ട് ചേരിയില്‍ നിന്ന് പൊരുതിയ കാലങ്ങളായിരുന്നു ഏതാണ്ട് എണ്‍പതുകളുടെ ഒടുവില്‍ വരെ. ഇന്നത്തെ റഷ്യ നേതൃത്വം നല്‍കിയ സോവിയറ്റ് ബ്ലോക്കും അമേരിക്കന്‍ ചേരിയും ലോകത്തെ രണ്ടായി പകുത്ത് മുന്നോട്ട് പോയപ്പോള്‍ യുദ്ധമില്ലെങ്കിലും സൃഷ്ടിക്കപ്പെട്ട അവസ്ഥയക്ക് ശീതസമരം എന്ന് പേരും വീണു.

പിന്നീട് സോവിയറ്റ്  യൂണിയന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്‌ററ് ചേരി വീണതോടെ ശീതസമരം ഇല്ലാതായി. ലോക ക്രമമാകട്ടെ മുതലാളിത്തമെന്ന ഒരേ ഒരു ചേരിയിലേക്ക് വഴി മാറുകയും ചെയ്തു. ഇതിനിടയിലായിരുന്നു ലോകത്തെ ഒന്നായി കൂട്ടിയിണക്കുന്ന ഇന്റര്‍നെറ്റിന്റെ കടന്നുവരവ്. വേള്‍ഡ് വൈഡ് വെബ് എന്ന അദൃശ്യവലയുടെ നിയന്ത്രണത്തിലായി ലോകം. ആ സുഖസുഷുപ്തിയില്‍ പ്രപഞ്ചം മയങ്ങിയിട്ട് ഏതാണ്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോള്‍ മറ്റൊരു വാര്‍ത്ത നമ്മളെ തേടിയെത്തുന്നു. ഭൂഖണ്ഡങ്ങളെ മൂടിയ ഈ അദൃശ്യവലയില്‍ വിള്ളലുകള്‍ വീഴുമോ? ഭൂഖണ്ഡങ്ങളെ ഒന്നടങ്കം വരുതിയിലാക്കിയിരിക്കുന്ന ഈ വല ഇനി മുറിയുകയാണോ?
നിലവില്‍ പല രാജ്യങ്ങള്‍ക്കും കൂടാതെ വ്യത്യസ്ത ഏജന്‍സികള്‍ക്കും ഇതില്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും സ്വതന്ത്രവും സുതാര്യവുമായ ഒന്നാണ് ഇന്റര്‍നെറ്റ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതിനാണ് ഇപ്പോള്‍ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. വേള്‍ഡ് വൈഡ് വെബില്‍ നിന്ന സ്വാതന്ത്യം പ്രഖ്യാപിച്ച് സ്വന്തം രാജ്യത്ത് മാത്രം ഒതുങ്ങുന്ന നെറ്റ് വര്‍ക്ക് ബദലായി രൂപപ്പെടുത്താന്‍ റഷ്യന്‍ പാര്‍ലിമെന്റ് നിയമം പാസാക്കിയത് കഴിഞ്ഞ മാസമാണ്.

ഇതിനിടയിലാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധ പ്രഖ്യാപനത്തെ തുടര്‍ന്ന് ടെലികോം രംഗത്തെ ചൈനീസ് ഭീമനായ “വാവെ” വഴിമാറി ചിന്തിക്കാന്‍ തുടങ്ങിയത്. ഒറ്റപ്പെടുത്താനുള്ള യു.എസ് നടപടിക്ക് തിരിച്ചടിയായി വാവെ റഷ്യയുമായി പുതിയ കരാറിന് ധാരണയായി. റഷ്യ വാവെയുടെ ചിറകില്‍ ഇനി 5 ജി നെറ്റ് വര്‍ക്കിലേക്ക് കുതിക്കും.

വാവെയുടെ സാങ്കേതിക വിദ്യ ഇല്ലെങ്കില്‍ അമേരിക്കയിലെ 5 ജി വ്യാപനം കൂടുതല്‍ വൈകുമെന്നതാണ് പുതിയ ആശങ്ക. എന്നു മാത്രമല്ല ഇതോടെ ലോകത്തെ മൂടിയ ഒറ്റ വല മുറിയും. രാജ്യാതിര്‍ത്തി പോലെ നെറ്റ് അതിര്‍ത്തിയും ഇനി മാറ്റി വരക്കപ്പെട്ടേക്കാം. വരാനിരിക്കുന്ന കാലം ഇനി ഏക വലയുടേതായിരിക്കില്ലെന്ന് സാരം.

ഡോണള്‍ഡ് ട്രംപുമാരുകള്‍ ഉള്‍പ്പെടുന്ന പുതിയ നാഷണലിസ്റ്റ് ഭരണകൂടങ്ങള്‍ അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതും മറ്റൊന്നല്ല!