ഇറാന്‍ ആണവ കേന്ദ്രങ്ങളിലെ ആക്രമണം; ഫൈറ്റര്‍ ജെറ്റുകളുടെ പൈലറ്റുമാര്‍ക്ക് അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തില്‍ വൈറ്റ് ഹൗസില്‍ ആദരം

ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ യുഎസ് ഫൈറ്റര്‍ ജെറ്റുകളുടെ പൈലറ്റുമാരെ വൈറ്റ് ഹൗസ് ആദരിക്കും. ജൂലൈ 4 അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തിലാണ് പൈലറ്റുമാരെ വൈറ്റ് ഹൗസ് ആദരിക്കുക. അമേരിക്കയുടെ ഇറാന്‍ ആക്രമണത്തില്‍ നിര്‍ണായകമായ ബി 2 സ്പിരിറ്റ് ജെറ്റ് വിമാനങ്ങള്‍ ചടങ്ങില്‍ ഭാഗമാകും.

ബി 2 സ്പിരിറ്റ് ബോംബര്‍ വിമാനങ്ങളായിരുന്നു ഫോര്‍ഡോ, നഥാന്‍സ് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഇതിന് പുറമേ മിസോറിയിലെ യുദ്ധവിമാന ബേസില്‍ നിന്നുള്ള വ്യോമസേനാംഗവും ചടങ്ങുകളുടെ ഭാഗമാവുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാജ്യ തലസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങളില്‍ ട്രംപും ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.

എഫ് 22, ബി 2, എഫ് 35 വിമാനങ്ങളുടെ ആകാശപ്രകടനവും ജൂലൈ നാലിനുണ്ടാവുമെന്നാണ് വൈറ്റ് ഹൗസ് വിശദമാക്കുന്നത്. നേരത്തെ തന്നെ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച പൈലറ്റുമാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു.ഏഴ് ബി2 ബോംബര്‍ വിമാനങ്ങളാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചത്.

Read more

മിസോറിയില്‍ നിന്ന് ഇറാനിലേക്കും തിരിച്ച് അമേരിക്കയിലേക്കുമായി 36 മണിക്കൂറാണ് യുദ്ധ വിമാനത്തിന്റെ യാത്ര നീണ്ടതെന്നാണ് പെന്റഗണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മറ്റ് യുദ്ധ വിമാനങ്ങളുടെ സഹായത്തോടെ ഇന്ധനം നിറച്ചായിരുന്നു ബി 2 ബോംബറുകളുടെ യാത്രയെന്നാണ് പെന്റഗണ്‍ വിശദമാക്കിയത്. 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഫോര്‍ഡോ, നഥാന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങളിലേക്ക് അമേരിക്ക വര്‍ഷിച്ചതെന്നാണ് പെന്റഗണ്‍ വിശദമാക്കിയത്.