രൂക്ഷമായ ഇന്ധനക്ഷാമം, സാമ്പത്തിക പ്രതിസന്ധി; മെയ് ദിന റാലി വരെ റദ്ദാക്കി ക്യൂബ,ഹവാന റെവല്യൂഷൻ സ്ക്വയറിലും ആഘോഷ പരിപാടികളില്ല

മെയ് ഒന്നിന് നടത്തേണ്ടിയിരുന്ന അന്താരാഷ്ട്ര തൊഴിലാളി ദിന പരേഡ് റദ്ദാക്കി ക്യൂബ. രൂക്ഷമായ ഇന്ധനക്ഷാമമാണ് കാരണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായാണ് സൂചന. സോഷ്യലിസത്തെയും ക്യൂബൻ വിപ്ലവത്തെയും പിന്തുണച്ച് പതാകകളും ബാനറുകളും വീശി ചുവന്ന വസ്ത്രം ധരിച്ച ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി എല്ലാവർഷവും മുടക്കമില്ലാതെ നടക്കുന്ന പരേഡാണ് ഇത്തവണ രാജ്യത്ത് റദ്ദാക്കിയത്. ഹവാന റെവല്യൂഷൻ സ്ക്വയറിൽ ദ്വീപിന്റെ ദേശീയ നായകനായ ജോസ് മാർട്ടിയുടെ കൂറ്റൻ പ്രതിമ സ്ഥാപിക്കുന്നതടക്കമുള്ള പരിപാടികളും ഈ മെയ് ദിനത്തിൽ നടന്നില്ല.

കഴിഞ്ഞ കുറേ ആഴ്ചകളായി, വിതരണ രാജ്യങ്ങൾ ഇന്ധനം നൽകാത്തിനാൽ രാജ്യത്തുടനീളം ഇന്ധനക്ഷാമം നേരിടേണ്ടി വന്നതായി ക്യൂബ പ്രസിഡന്റ് പറഞ്ഞു. ഗവൺമെന്റിന് ലഭിക്കുന്ന ഗുണനിലവാരം കുറഞ്ഞ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്നതിന് ആവശ്യമായ ഡിലൂയൻറുകൾ ഇറക്കുമതി ചെയ്യുന്നതിനോ അല്ലെങ്കിൽ ഉയർന്ന നിലവാരമുള്ള ക്രൂഡ് വാങ്ങുന്നതിനോ കഴിയാത്ത വിധം പ്രതിസന്ധിയിലാണ് .രാജ്യത്തിന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥയാണ് ഇതിന് തടസ്സമാകുന്നത്.

ക്യൂബ സാധാരണയായി പ്രതിദിനം 500 മുതൽ 600 ടൺ വരെ ഇന്ധനം ഉപയോഗിക്കുന്നു, ഇപ്പോൾ ഒരു ദിവസം 400 ടണ്ണിൽ താഴെ മാത്രമേയുള്ളൂ.
“ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് ഞങ്ങൾക്ക് ഇപ്പോഴും വ്യക്തമായ ധാരണയില്ല,”   പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനൽ പറഞ്ഞു.

തലസ്ഥാനത്തെ പ്രധാന മെയ് ദിന പരിപാടി റദ്ദാക്കിയെങ്കിലും, “പരമാവധി ചെലവുചുരുക്കൽ വ്യവസ്ഥയിൽ പ്രാദേശിക കമ്മ്യൂണിറ്റികളിലും സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും ആഘോഷങ്ങൾ  നടക്കുമെന്നായിരുന്നു ക്യൂബയിലെ വർക്കേഴ്സ് സെൻട്രൽ യൂണിയൻ തലവൻ യുലിസെസ് ഗിലാർട്ടെ കഴിഞ്ഞ ആഴ്ച പറഞ്ഞത്, എന്നാൽ മോശം കാലാവസ്ഥ കാരണം അത്തരം പരിപാടികൾ നടത്തുന്നതിലും തടസം നേരിട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്.