ബാഗ്ദാദില്‍ വീണ്ടും യു.എസ് വ്യോമാക്രമണം; ഇറാന്‍ പൗരസേനയിലെ ആറ് പേര്‍ കൊല്ലപ്പെട്ടു

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ വീണ്ടും യുഎസ് വ്യോമാക്രമണം. ശനിയാഴ്ച പുലര്‍ച്ചെ 1.15- ഓടെയാണ് വ്യോമാക്രമണമുണ്ടായത്. ഇതില്‍ ഇറാന്‍ പൗരസേനയിലെ ആറു പേര്‍ കൊല്ലപ്പെട്ടു.ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കമുള്ളവരെ വധിച്ചതിനു പിന്നാലെയാണ് യു.എസ് വീണ്ടും വ്യോമാക്രമണം നടത്തിയത്.

വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് ആക്രമണമുണ്ടായത്. ഇറാന്‍ പിന്തുണയുള്ള ഇറാഖ് പാരാമിലിറ്ററി വിഭാഗത്തിന്റെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. രണ്ട് കാറുകള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച കൊല്ലപ്പെട്ട ഖാസിം സുലൈമാനി ഉള്‍പ്പടെയുള്ളവരുടെ സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

ഖാസിം സുലൈമാനിയും മിലിഷിയകളുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസും അടക്കം ഏഴു പേര്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇതിന്റെ എല്ലാ പരിണിതഫലത്തിന്റെയും ഉത്തരവാദിത്വം യുഎസിനായിരിക്കുമെന്നും ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചിട്ടുണ്ട്.

ഇറാനിയന്‍ അക്രമ പദ്ധതികള്‍ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബാഗ്ദാദിലെ വ്യോമാക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായിരുന്നു നടപടിയെന്നും പകരം യുദ്ധം ആരംഭിക്കുന്നതിനല്ലെന്നും ട്രംപ് പറഞ്ഞു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റ് മേഖലയിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ യു.എസ് തീരുമാനിച്ചിട്ടുണ്ട്.