യുകെയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടും; വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലേക്ക്; ചരിത്ര നിമിഷമെന്ന് നരേന്ദ്ര മോദി

ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തില്‍ അനശ്ചിതത്വം നിലനില്‍ക്കെ യുകെയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായി ഇതുസംബന്ധിച്ച് സംസാരിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു.

യുകെയുടെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ കാലത്ത് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. യൂറോപ്യന്‍ യൂണിയന്‍ വിട്ട യുകെയ്ക്കും ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ വലിയ സാധ്യതയാണ് തുറന്നിടുന്നത്. ഇതോടെ ഇരുരാജ്യങ്ങളും പരസ്പര നികുതിയില്‍ ഇളവുകള്‍ വരുത്തുമെന്നും വിലയിരുത്തലുണ്ട്.

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായി. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന കരാറിലൂടെ ബന്ധം മെച്ചപ്പെടും. വ്യാപാരവും തൊഴിലും നിക്ഷേപവും വര്‍ദ്ധിക്കുമെന്നുമാണ് നരേന്ദ്ര മോദി എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുന്നതിനായി യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തുമെന്നും ഇതോടകം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറിന് വേണ്ടി വര്‍ഷങ്ങളായി നടത്തിയ ചര്‍ച്ചകളാണ് ഇതോടെ പൂര്‍ത്തിയായിരിക്കുന്നത്.
ഇതോടെ വാഹന വിപണിയില്‍ ഉള്‍പ്പെടെ ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുക വലിയ അവസരമാണ്.

കൂടാതെ യുകെ നിര്‍മ്മിത വിസ്‌കി, അത്യാധുനിക ഉപകരണങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയ്ക്കും രാജ്യത്ത് വില കുറയും. ടെലികോം, ബാങ്കിങ്, ഇന്‍ഷുറന്‍സ് രംഗത്തേക്കും യുകെ കമ്പനികള്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിജയകരമായതിന് പിന്നാലെ ചരിത്ര നിമിഷമെന്നാണ് മോദി വിലയിരുത്തിയത്.