അമേരിക്കയിലെ ടെക്‌സാസില്‍ വെടിവെയ്പ്പ്: അഞ്ച് പേര്‍ കൊല്ലപ്പെട്ടു; 20ല്‍ അധികം പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ ടെക്സാസില്‍ നടന്ന വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.20ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡെസയിലും മിഡ്‌ലാന്റിലും അക്രമി വാഹനമോടിക്കുന്നതിനിടെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മോഷ്ടിച്ച പോസ്റ്റല്‍ വാഹനത്തിലിരുന്നാണ് ഇയാള്‍ അക്രമം നടത്തിയത്.അക്രമിയെ പൊലീസ് വധിച്ചു.

വെടിവെയ്പ്പിന്റെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.പരിക്കേറ്റ് ചികിത്സ തേടിയവരില്‍ രണ്ട് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടിയുമുണ്ടെന്ന് ഒഡെസ മെഡിക്കല്‍ സെന്റര്‍ ആശുപത്രി അറിയിച്ചു. ഏഴ് പേരുടെ നില ഗുരുതരമാണ്.