പട്ടാളഭരണത്തിന് സാദ്ധ്യത, മുന്നറിയിപ്പ് നൽകി മുൻ പ്രധാനമന്ത്രി; പാകിസ്ഥാനിൽ രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധി കനക്കുന്നു

ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിൽ കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധികളെ നേരിടുകയാണ് പാകിസ്ഥാൻ. ഭക്ഷ്യക്ഷാമം ഉൾപ്പെടെ വലച്ചതോടെ ജനങ്ങൾ പലായനത്തിന്റെ വക്കിലാണ് ജീവിക്കുന്നത്. പട്ടാള ഭരണത്തിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ രാജ്യത്തുള്ളതെന്നാണ് മുൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസി നൽകുന്ന മുന്നറിയിപ്പ്. ഭരണകക്ഷിയായ മുസ്ലിം ലീഗ് – നവാസ് (PMLN) പാർട്ടിയിലെ മുതിർന്ന നേതാവ് കൂടിയാണ് ഷാഹിദ് ഖഖാൻ.

രാജ്യത്തെ അതികഠിനമായ സാഹചര്യങ്ങളിലാണ് മുമ്പ് സൈന്യം ഇടപെട്ടിട്ടുള്ളത്. നിലവിലെ പ്രതിസന്ധി ഭരണം സൈന്യം ഏറ്റെടുക്കുന്നതിന് പര്യാപ്തമാണ്. അതുകൊണ്ടുതന്നെ സൈന്യവുമായി ചർച്ച നടത്താൻ നേതാക്കളോട് ആവശ്യപ്പെട്ടുവെന്നും ഷാഹിദ് ഖാൻ പറഞ്ഞു.

‘‘ ഇത്രയും കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി ഇതിനു മുമ്പ് പാകിസ്ഥാൻ നേരിട്ടിട്ടില്ല. ഭരണകൂടം പരാജയപ്പെടുകയോ സ്ഥാപനങ്ങളും രാഷ്ട്രീയ നേതൃത്വവും തമ്മിൽ തർക്കം ഉണ്ടാകുകയോ ചെയ്താൽ പട്ടാളനിയമം എപ്പോഴും ഒരു സാദ്ധ്യതയാണ്. ഇത്ര പോലും പ്രതിസന്ധിയില്ലാത്ത ഘട്ടത്തിലാണ്‌ നേരത്തെ സൈന്യം ഇടപെട്ടിട്ടുള്ളത്. സൈനിക നിയമം കൊണ്ടുവരുന്ന കാര്യം ഇപ്പോൾ പരിഗണിക്കുന്നുണ്ടെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍, മറ്റൊരു വഴിയുമില്ലെങ്കില്‍ സൈന്യം നിര്‍ബന്ധിതരായേക്കും.’’– എന്നായിരുന്നു ഷാഹിദ് അബ്ബാസിയുടെ വാക്കുകൾ.

കുതിച്ചുയരുന്ന പണപ്പെരുപ്പം , വർദ്ധിക്കുന്ന വിദേശ കടം തുടങ്ങി പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഭക്ഷ്യക്ഷാമം മറ്റു പ്രതിസന്ധികളും വേറെയും. വിദേശനാണ്യ കരുതൽ ശേഖരം 4 ബില്യൻ ഡോളറായി കുറഞ്ഞുവെന്ന് രാജ്യത്തെ സെൻട്രൽ ബാങ്ക് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ കരകയറ്റാനായി 1.1 ബില്യൻ ഡോളർ സഹായമാണ് ഐഎംഎഫിൽനിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 2019ൽ ഐഎംഎഫ് അംഗീകരിച്ച 6.5 ബില്യൻ ഡോളർ പാക്കേജിന്റെ ഭാഗമാണ് ഇത്. അധികൃതർ ഐഎംഎഫിനെ ബന്ധപ്പെട്ടുവെങ്കിലും ഇതുവരെ അനുകൂല തീരുമാനം വന്നിട്ടില്ല.