ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യുമോയെന്ന് ഭയന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് പോയത് യൂറോപ്യൻ വ്യോമാതിർത്തികൾ ഒഴിവാക്കി. അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് അനുസരിച്ച് നെതന്യാഹു കാലുകുത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി പോകവേ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം ‘വിങ്സ് ഓഫ് സായൻ’ യൂറോപ്യൻ രാജ്യങ്ങൾക്ക് മുകളിലൂടെയുള്ള പറക്കൽ ഒഴിവാക്കിയത്.
യൂറോപ്യൻ റൂട്ട് മാറ്റിയതിനാൽ നെതന്യാഹുവിന്റെ വിമാനത്തിന് 600 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വന്നു. ഐ24 ന്യൂസ് ചാനലിന്റെ നയതന്ത്ര ലേഖകൻ അമിച്ചായ് സ്റ്റീനാണ് നെതന്യാഹു റൂട്ട് മാറ്റിയാണ് സഞ്ചരിച്ചതെന്ന വിവരം പുറത്തുവിട്ടത്. അമിച്ചായ് സ്റ്റാൻ വെളിപ്പെടുത്തിയതനുസരിച്ച്, നെതന്യാഹുവിന്റെ വിമാനം ഫ്രഞ്ചും സ്പാനിഷും വ്യോമാതിർത്തികൾ ഒഴിവാക്കിയാണ് പറന്നത്. ഗ്രീസും ഇറ്റലിയും ഒഴികെ മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ മുകളിലൂടെ വിമാനം കടന്നുപോയില്ലെന്നും ലേഖകൻ വിവരിച്ചു.
സാധാരണഗതിയിൽ നിരവധി യൂറോപ്യൻ രാജ്യങ്ങൾക്ക് മുകളിലൂടെ പറക്കേണ്ട വിമാനം മെഡിറ്ററേനിയൻ കടലിനും ജിബ്രാൾട്ടർ കടലിടുക്കിനും മുകളിലൂടെ മാത്രം പറന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റുകളും സ്ഥിരീകരിക്കുന്നുണ്ട്. യൂറോപ്യൻ വ്യോമാതിർത്തികളിലൂടെയാണെങ്കിൽ ടെൽ അവീവിൽ നിന്ന് എളുപ്പത്തിൽ ന്യൂയോർക്കിലെത്താമായിരുന്നു. എന്നാൽ യൂറോപ്യൻ രാജ്യങ്ങളുടെ മുകളിലൂടെ പറന്നാൽ ചിലപ്പോൾ വിമാനം നിലത്തിറക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. ഇത് ഒഴിവാക്കാനാണ് നെതന്യാഹു ‘വളഞ്ഞ വഴി’സ്വീകരിച്ചത്.
Read more
അതേസമയം സഞ്ചാരപാത മാറ്റിയത് സംബന്ധിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ വ്യോമമേഖലയിലൂടെ പറക്കാൻ ഇസ്രയേൽ അനുവാദം ചോദിച്ചെന്നും അതു നൽകിയെന്നും ഫ്രാൻസ് പറഞ്ഞു. എന്നാൽ, ഈ റൂട്ട് ഇസ്രയേൽ ഉപയോഗിച്ചില്ല. യുഎന്നിലെ പൊതു സമ്മേളനത്തിൽ പങ്കെടുത്തശേഷം നെതന്യാഹു യുഎസ് പ്രസിഡന്റ് ട്രംപുമായി കുടിക്കാഴ്ച നടത്തും. 2024 നവംബറിലാണ് ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.







