പാകിസ്ഥാനില്‍ അതിശൈത്യം; മഞ്ഞു വീഴ്ചയില്‍ 22 മ​ര​ണം

പാകിസ്ഥാനില്‍ കനത്ത മഞ്ഞു വീഴ്ചയില്‍ 9 കുട്ടികള്‍ അടക്കം 22 പേര്‍ മരിച്ചു. പര്‍വത വിനോദ സഞ്ചാര മേഖലയായ മുറെയിലാണ് സംഭവം. പര്‍വതപാതിയില്‍ ഗതാതഗ കുരുക്കില്‍ പെട്ട വാഹനങ്ങളിലെ സഞ്ചാരികളാണ് മരിച്ചത്. വാഹനങ്ങള്‍ക്ക് മുകളിലേക്ക് മഞ്ഞു പതിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു. ഇവിടേക്കുള്ള റോഡുകളും അടച്ചു.

പാക് പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടി ജില്ലയിലാണ് മുറെ. കഴിഞ്ഞ രണ്ട് മൂന്ന ദിവസങ്ങളായി ഇവിടെ അതിശൈത്യം തുടരുകയാണ്. പ്രദേശത്തെ മഞ്ഞു വീഴ്ച കാണാന്‍ നിരവധി ആളുകള്‍ ചൊവ്വാഴ്ച എത്തിയിരുന്നു. ആളുകള്‍ അധികമായി എത്തിയതാണ് പ്രതിസന്ധി ഉണ്ടാകാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. നിരവധി വാഹനങ്ങളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്.

വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് മുറേയിലും സമീപ നഗരങ്ങളിലും വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. സഞ്ചാരികള്‍ താമസിക്കുന്ന മിക്ക റിസോര്‍ട്ടുകളിലും പാചക വാതകം ഉള്‍പ്പെടെയുള്ളവ തീര്‍ന്നു. കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്. നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് വേണ്ട താമസസൗകര്യങ്ങളടക്കം വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചു എന്ന് പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദര്‍ അറിയിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ദുഃഖവും രേഖപ്പെടുത്തി.