കുട്ടികളെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയ എപ്‌സ്‌റ്റൈന്റെ 'നരകവും' അവിടെത്തിയ സെലിബ്രിറ്റികളും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ മാത്രമായി 72 ഏക്കര്‍ വരുന്ന അമേരിക്കയിലെ പീഡോഫൈല്‍ ഐലന്റ് അഥവാ ബാലപീഡന ദ്വീപിലെ കൊട്ടാരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. മൈക്കിള്‍ ജാക്സന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും ഡികാപ്രിയോയുടെയും സുഹൃത്തും ന്യൂയോര്‍ക്ക് ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പീഡോഫൈല്‍ ഐലന്റ്ിന്റെ ഉടമയുമായ ജെഫ്രി എപ്സ്‌റ്റൈന്‍ ആരായിരുന്നു.

മഹാന്മാരെ അടുത്തറിഞ്ഞാല്‍ മനസിലെ വിഗ്രഹം വീണുടഞ്ഞ് പോകുമെന്ന് പറയുന്നത് എത്ര സത്യമാണല്ലേ. അതെ ചിലപ്പോഴൊക്കെ അതൊരു സത്യം തന്നെയാണ്. വിശ്വഗായകന്‍ മൈക്കിള്‍ ജാക്സണ്‍, ലിയാര്‍ണോ ഡികാപ്രിയോ, ഡൊണാള്‍ഡ് ട്രംപ്, ബില്‍ ക്ലിന്റണ്‍, ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങി സ്റ്റീഫന്‍ ഹോക്കിങ്സ് വരെയുള്ള മഹാന്‍മാരെ കുറിച്ച് ചിലപ്പോള്‍ കൂടുതല്‍ അറിഞ്ഞാല്‍ ആ വിഗ്രഹങ്ങളെല്ലാം ഉടഞ്ഞ് വീണേക്കും.

2019ല്‍ ജയിലില്‍ ആത്മഹത്യ ചെയ്ത അമേരിക്കന്‍ ശതകോടീശ്വരന്‍ ജെഫ്രി എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ പുറത്തുവന്നതോടെയാണ് ലോകം കണ്ട മഹാരഥന്‍മാരില്‍ പലരുടെയും മുഖംമൂടി അഴിഞ്ഞുവീഴാന്‍ തുടങ്ങിയത്. ആരായിരുന്നു അമേരിക്കന്‍ ശതകോടീശ്വരനായ ജെഫ്രി എപ്സ്‌റ്റൈന്‍? എന്തായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായ എപ്സ്‌റ്റൈന്‍ കേസ്?

ലോക പ്രശസ്തരായ സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍, ശതകോടീശ്വരന്‍മാര്‍ തുടങ്ങി സമൂഹത്തിലെ ഉന്നതരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന വ്യക്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും തന്റെ സുഹൃത്തുക്കള്‍ക്കായി കാഴ്ച വയ്ക്കുകയും ചെയ്ത് കുപ്രസിദ്ധി നേടിയ ശതകോടീശ്വരന്‍.

അമേരിക്കയിലെ ശതകോടീശ്വരന്‍ അത് മാത്രമായിരുന്നു 2005ല്‍ ഫ്ളോറിഡയില്‍ വച്ച് ആദ്യമായി അറസ്റ്റിലാകുന്നതുവരെ ജെഫ്രി എപ്സ്‌റ്റൈനെ കുറിച്ച് ലോകത്തിന് അറിയാവുന്നത്. എന്നാല്‍ 14 വയസുകാരിക്ക് ലൈംഗിക ബന്ധത്തിനായി പണം വാഗ്ദാനം ചെയ്തതിന് ആദ്യമായി അറസ്റ്റിലായതോടെയാണ് എപ്സ്‌റ്റൈന്റെ പുറംലോകമറിയാത്ത ജീവിതത്തിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുന്നത്.

2019ല്‍ ജയിലില്‍ എപ്സ്‌റ്റൈന്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇയാള്‍ ലോകത്തിന് മുന്നില്‍ വെറുക്കപ്പെട്ടവനായി. എപ്സ്‌റ്റൈന്റെ കൊടുംക്രൂരതകളെ കുറിച്ചുള്ള അത്രയേറെ വാര്‍ത്തകള്‍ അതിനകം തന്നെ ലോകത്തെ ഞെട്ടിച്ചിരുന്നു. യുഎസ് വിര്‍ജീനിയ ഐലന്റില്‍ എപ്സ്‌റ്റൈന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 72 ഏക്കര്‍ വരുന്ന ലിറ്റില്‍ സെന്റ് ജയിംസ് എന്ന ദ്വീപിനെ ജനങ്ങള്‍ ഇന്ന് വിളിക്കുന്ന പേര് പീഡോഫൈല്‍ ഐലന്റ് അഥവാ ബാലപീഡന ദ്വീപ് എന്നാണ്.

പുറമേ നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന എണ്ണപ്പനകള്‍ നിറഞ്ഞ ദ്വീപില്‍ മനോഹരമായ കെട്ടിടങ്ങളും സ്വര്‍ണമകുടത്തോടുകൂടിയ ആരാധനാലയവും ഉള്ളതായി അമേരിക്കന്‍ ജനത പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ച് പീഡിപ്പിക്കാന്‍ വേണ്ടി മാത്രം അതിസമ്പന്നന്‍ തീര്‍ത്ത സുന്ദരമായ കൊട്ടാരം എന്ന് മാത്രമേ ഇതിനെ കുറിച്ച് പറയാനാകൂ. ഇയാള്‍ക്കായി പെണ്‍കുട്ടികളെ വശീകരിച്ച് ഇവിടെ എത്തിച്ചിരുന്ന എപ്സ്‌റ്റൈന്റെ കാമുകിയും കേസിലെ മുഖ്യ പ്രതികളില്‍ ഒരാളുമായ ഗിലേന്‍ മാക്സ്വെല്‍ കുറ്റക്കാരിയാണെന്ന് യുഎസ് കോടതി വിധിച്ചിരുന്നു.

12 മുതല്‍ 17 വയസുവരെയുള്ള നിരവധി കുട്ടികളെ ഇത്തരത്തില്‍ വശീകരിച്ച് ദ്വീപില്‍ എത്തിച്ചിരുന്നതായി വിര്‍ജിന്‍ ഐലന്റ് അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച കോടതി രേഖകളില്‍ പറയുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ പോലും ദ്വീപിലേക്ക് കടക്കാന്‍ അനുവദിച്ചിരുന്നില്ല. പകരം അവരെ ഓഫീസില്‍ പോയി കാണുകയാണ് പതിവ്.

നിരന്തര പീഡനത്തിനിരയായ റാന്‍സം എന്ന സ്ത്രീ എപ്സ്‌റ്റൈന്റെ ദ്വീപിനെ കുറിച്ച് വിശേഷിപ്പിച്ചത് നരകം എന്നായിരുന്നു. ദ്വീപിലെ ലൈംഗിക പീഡനങ്ങള്‍ക്ക് തടസം നിന്നാല്‍ ക്രൂര പീഡനമായിരുന്നു പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നിരുന്നത്. എപ്സ്‌റ്റൈന്റെ ആഗ്രഹങ്ങള്‍ക്ക് തടസം നിന്നാല്‍ ഭക്ഷണം പോലും ലഭിക്കില്ലെന്നും റാന്‍സം തുറന്നുപറഞ്ഞിരുന്നു.

1999-2002 കാലഘട്ടത്തില്‍ ഇയാള്‍ക്കെതിരെ ആദ്യ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് വിര്‍ജീനിയ റോബര്‍ട്സ് ആയിരുന്നു. തന്നെ ലൈംഗിക അടിമയാക്കി നിരന്തരം പീഡിപ്പിച്ചതിന് പുറമേ ഉന്നത പദവിയിലുള്ള സുഹൃത്തുക്കള്‍ക്ക് കാഴ്ച വച്ചിരുന്നതായും വിര്‍ജീനിയ വെളിപ്പെടുത്തിയിരുന്നു. അളവറ്റ സ്വത്തും അന്താരാഷ്ട്ര ബന്ധങ്ങളും സ്വകാര്യ വിമാനങ്ങളുമൊക്കെയുള്ള എപ്സ്‌റ്റൈന്റെ പീഡനങ്ങളെ കുറിച്ച് പരസ്യ പ്രതികരണം നടത്തിയ കോര്‍ട്ട്നി വൈല്‍ഡിന്റെയും ആനി ഫാര്‍മറുടെയും കോടതിയിലെ വെളിപ്പെടുത്തലുകള്‍ ഞെട്ടലോടെയാണ് കോടതി പോലും ശ്രവിച്ചത്.

ഇത്തരത്തില്‍ നിരവധി സ്ത്രീകളും പെണ്‍കുട്ടികളും ക്രൂര പീഡനങ്ങളുടെ ചരിത്രം വിങ്ങലോടെ ഓര്‍ത്തെടുക്കുമ്പോള്‍ ലോകം കണ്ണീര്‍വാര്‍ത്തുകൊണ്ട് കേട്ട് തീര്‍ക്കുകയായിരുന്നു. ഡൊണാള്‍ഡ് ട്രംപ്, ബില്‍ ക്ലിന്റണ്‍ തുടങ്ങിയ മുന്‍ രാഷ്ട്ര തലവന്‍മാരും ലിയാര്‍ണോ ഡികാപ്രിയോയും മൈക്കിള്‍ ജാക്സണും പോലുള്ള സെലിബ്രിറ്റികളും ഉള്‍പ്പെടെ 170ല്‍ ഏറെ പേരുടെ പേരുകളാണ് കോടതി രേഖകളില്‍ പുറത്ത് വന്നത്.

കോടതി രേഖകളില്‍ 67 തവണയാണ് ആന്‍ഡ്രൂ രാജകുമാരന്റെ പേര് പരാമര്‍ശിക്കുന്നത്. ഭൗതിക ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്സിനെതിരെയും ഗുരുതര ആരോപണങ്ങള്‍ കോടതി രേഖകളിലുണ്ട്. ഹോക്കിങ്സ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് രേഖകളിലുണ്ട്. ഹോക്കിങ്സിനെതിരെയുള്ള ആരോപണം തെറ്റാണെന്ന് സമര്‍ത്ഥിക്കാനായി ഇരയായ സ്ത്രീയുടെ സുഹൃത്തിന് പണം നല്‍കാന്‍ എപ്സ്‌റ്റൈന്‍ ശ്രമിച്ചിരുന്നതായും കോടതി രേഖകളിലുണ്ട്.

ഇതിനെല്ലാം പുറമേ അമേരിക്കന്‍ നടന്‍ കെവിന്‍ സ്പേസി, സൂപ്പര്‍ മോഡല്‍ നവോമി ക്യാംബെല്‍, ഹോളിവുഡ് നടി കാമറൂണ്‍ ഡയസ്, ഹാര്‍വാര്‍ഡ് പ്രൊഫസര്‍ അലന്‍ ഡെര്‍ഷോവിറ്റ്സ് തുടങ്ങിയ പേരുകളും കോടതി രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്രയേറെ പ്രമുഖരുടെ പേരുകള്‍ തന്നെ ആയിരുന്നു എപ്സ്‌റ്റൈന്റെ മരണ വാര്‍ത്തയില്‍ ദുരൂഹതയുണര്‍ത്തിയതും.

എപ്സ്‌റ്റൈന്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് കഴുത്തില്‍ ആഴത്തിലുള്ള മുറിവുമായി അര്‍ധബോധാവസ്ഥയിലായിരുന്ന എപ്സ്‌റ്റൈന് എങ്ങനെ ആത്മഹത്യ ചെയ്യാനാകും എന്നതാണ് ദുരൂഹത ബാക്കിയാകുന്ന മരണ വാര്‍ത്തയിലെ ആദ്യ ചോദ്യം. അതും ഇത്രയേറെ അത്യാധുനിക സുരക്ഷാ നിരീക്ഷണങ്ങള്‍ നിലനില്‍ക്കുന്ന ന്യൂയോര്‍ക്ക് ജയിലില്‍.