'വെറുപ്പുളവാക്കുന്ന മ്ലേച്ഛത'; അടിച്ചു പിരിഞ്ഞതിന് പിന്നാലെ ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകകോടീശ്വരന്‍; മസ്‌കിന്റെ പ്രതികരണത്തെ പുച്ഛിച്ച് വൈറ്റ് ഹൗസ്‌

മഗാ ക്യാമ്പെയ്‌നുമായി ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തിലെത്തിക്കാന്‍ പണം വാരിയെറിഞ്ഞ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് റിപ്പബ്ലിക്കന്‍ സര്‍ക്കാരുമായി തെറ്റിപ്പിരിഞ്ഞു സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ രംഗത്ത്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പെയ്‌നുമായി സ്വദേശിവാദത്തില്‍ അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ പിന്നിലെ ശക്തിയായി വൈറ്റ് ഹൗസ് വരെ എത്തി നിന്ന മസ്‌ക് ഭരണകേന്ദ്രത്തില്‍ നിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് ട്രംപ് സര്‍ക്കാര്‍ പുതിയതായി പാസാക്കിയ നിയമത്തിനെതിരെ രംഗത്തെത്തിയത്. ട്രംപ് സര്‍ക്കാര്‍ അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുള്‍’ ബില്‍ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയെന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്.

കഴിഞ്ഞ മാസം പ്രതിനിധി സഭ പാസാക്കിയ മള്‍ട്ടി ട്രില്യണ്‍ ഡോളര്‍ നികുതി ഇളവുകളും കൂടുതല്‍ പ്രതിരോധ ചെലവുകളും ഉള്‍പ്പെടുന്ന ബജറ്റ്, യുഎസ് സര്‍ക്കാരിന് കൂടുതല്‍ പണം കടം വാങ്ങാന്‍ അനുവദിക്കുകയും ചെയ്യുന്നതായിരുന്നു. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക വര്‍ധിപ്പിക്കാനും പ്രാദേശിക നികുതി ഇളവുകള്‍ നല്‍കാനും ലക്ഷ്യമിട്ടായിരുന്നു ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന് വിശേഷിപ്പിച്ച ബില്‍ ട്രംപ് അവതവരിപ്പിച്ചത്. ഇതിനെ മസ്‌ക് എതിര്‍ത്തിരുന്നു. ഈ ബില്ലിനായി വോട്ട് ചെയ്തവരെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികളെ ലക്ഷ്യമിട്ട് മസ്‌ക് പറഞ്ഞു.

‘ക്ഷമിക്കണം, ഇനിയുമെനിക്കിത് സഹിക്കാന്‍ പറ്റില്ല. ഈ ബില്‍ വെറുപ്പുളവാക്കുന്ന വൃത്തികേടാണ്. ഇതിന് വോട്ട് ചെയ്തവരെ ഓര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങള്‍ തെറ്റ് ചെയ്തുവെന്ന് നിങ്ങള്‍ക്കറിയാം’,

നേരത്തെ അമേരിക്കന്‍ ഭരണ സംവിധാനത്തിന്റേയും സര്‍ക്കാര്‍ ജീവനക്കാരുടേയും കാര്യക്ഷമത ഉറപ്പാക്കാന്‍ ഡോജ് വകുപ്പിന്റെ ചുമതല ഇലോണ്‍ മസ്‌കിന് ട്രംപ് നല്‍കിയിരുന്നു. ട്രംപ് ഭരണകൂടത്തില്‍ പ്രത്യേകപദവിയുള്ള ജീവനക്കാരന്‍ എന്നനിലയില്‍ മസ്‌കിന്റെ 130 ദിവസത്തെ കാലാവധി മേയ് അവസാനത്തോടെ തീരാനിരിക്കുകയായിരുന്നു മസ്‌കിന്റെ പടിയിറക്കം. ഇലോണ്‍ മസ്‌ക് രാജിവെച്ച പശ്ചാത്തലത്തില്‍ യുഎസ് സര്‍ക്കാരിന്റെ ചെലവുചുരുക്കലിനുള്ള കാര്യക്ഷമതാവകുപ്പ് (ഡോജ്) പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കാബിനറ്റ് സെക്രട്ടറിമാരും ചേര്‍ന്ന് മുന്നോട്ടുകൊണ്ടുപോകുമെന്നാണ് അറിയിച്ചത്. മസ്‌ക് പടിയിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ വകുപ്പ് പുനഃസംഘടിപ്പിച്ച കാര്യം വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി മസ്‌ക് രംഗത്തെത്തിയത്. പദ്ധതിയെ ‘നിരാശാജനകം’ എന്ന് മുമ്പ് വിശേഷിപ്പിച്ചതിന് പിന്നാലെ ഗവണ്‍മെന്റ് പദവി വിട്ടതിനുശേഷം ട്രംപുമായുള്ള ആദ്യത്തെ പരസ്യ വിയോജിപ്പാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ബില്ലിനെ കുറിച്ച് മസ്‌ക്് നടത്തിയത്. മെയ് 31 ന് ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ടെക് കോടീശ്വരന്റെ ട്രംപ് ഭരണകൂടത്തിലെ സമയം അവസാനിച്ചതോടെ ഇത്രയും നാള്‍ വാഴ്ത്തിപ്പാടി നടന്ന പ്രസിഡന്റ് ട്രംപിന്റെ നടപടികള്‍ക്കെതിരെ രംഗത്ത് വരികയായിരുന്നു.

അദ്ദേഹം എപ്പോഴും ഞങ്ങളോടൊപ്പമുണ്ടാകും, എല്ലാവിധത്തിലും സഹായിക്കും’ എന്നായിരുന്നു മസ്‌കിന്റെ പടിയിറക്കത്തെ കുറിച്ച് ട്രംപ് പറഞ്ഞത്. നിലവിലെ രൂപത്തില്‍, ‘വലിയ മനോഹരമായ ബില്‍’ എന്ന് ട്രംപ് വിശേഷിപ്പിക്കുന്ന ബില്‍ – അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് കമ്മി (സര്‍ക്കാര്‍ ചെലവഴിക്കുന്നതും ലഭിക്കുന്ന വരുമാനവും തമ്മിലുള്ള വ്യത്യാസം- ഏകദേശം 600 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

Read more

എന്തായാലും മസ്‌കിന്റെ പ്രതികരണത്തിന് പിന്നാലെ ബില്ലിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. ഈ ബില്ലില്‍ മസ്‌ക് എവിടെയാണ് നില്‍ക്കുന്നതെന്ന് പ്രസിഡന്റിനറിയാം. അത് പ്രസിഡന്റിന്റെ അഭിപ്രായത്തില്‍ മാറ്റംവരുത്താന്‍ പോകുന്നില്ല. ഇത് വലിയൊരു ബില്ലാണ്, മനോഹരമായതും. പ്രസിഡന്റ് അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് പറഞ്ഞു.