അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; 10 മരണം, വൻ നാശനഷ്ടം

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ വൻ നാശനഷ്ടം. ഇതുവരെ 10 മരണം രേഖപ്പെടുത്തി. 260ലേറെ പേര്‍ക്ക് ഭൂചലനത്തില്‍ പരുക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മസര്‍ ഇ ഷരീഷ് പ്രദേശത്ത് നാശം വിതച്ചത്. 523,000 പേര്‍ താമസിക്കുന്ന മസര്‍ സിറ്റിയിലും പരിസരത്തുമാണ് ഭൂചലനമുണ്ടായത്.

ബാല്‍ഖ്, സമന്‍ഗന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും വന്‍ നാശനഷ്ടമുണ്ടായതായി അഫ്ഗാന്‍ താലിബാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍കത്തനം പുരോഗമിക്കുകയാണെന്നും താലിബാന്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവും ഉള്‍പ്പെടെ എത്തിച്ചുവരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഭൂചലനത്തില്‍ യുഎസ്ജിഎസ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുകയാണ്. രാജ്യത്തെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ പുറത്തെടുക്കുന്നതുമായുള്ള വിഡിയോകള്‍ പുറത്തെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഓഗസ്റ്റ് മാസത്തിലും ഭൂചലനം ഉണ്ടായിരുന്നു. ഇതില്‍ വന്‍ നാശനഷ്ടങ്ങളുണ്ടാകുകയും ആയിരത്തോളം പേര്‍ മരിക്കുകയും ചെയ്തിരുന്നു.

Read more