ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം; ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നത് ഒഴിവാക്കി, വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും ആവര്‍ത്തിച്ച് ട്രംപ്

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് പോകുമായിരുന്നെന്നും എന്നാല്‍ ഇത് ഒഴിവാക്കിയത് താനാണെന്നും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാരസമ്മര്‍ദത്തിലൂടെയുള്ള തന്റെ നയതന്ത്രസമീപനം ഒരു ആണവയുദ്ധം ഒഴിവാക്കാന്‍ സഹായകമായെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായും പാകിസ്താനുമായും നിരവധി വ്യാപാരങ്ങള്‍ നടത്തുമെന്നും അതിനാല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നുമാണ് താന്‍ ഇരുരാജ്യങ്ങളോടും പറഞ്ഞതെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ കക്ഷിചേര്‍ന്നു എന്ന തരത്തില്‍ ട്രംപ് മുന്‍പും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രസ്താവന നടത്തിയിരുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിന് കൃത്യമായ ഒരു വിശദീകരണം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ വാദവുമായി യുഎസ് പ്രസിഡന്റ് രംഗത്തെത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉടനടിയുള്ള ഒരു വെടിനിര്‍ത്തലിന് എന്റെ ഭരണകൂടം അവരെ സഹായിച്ചു. അത് സ്ഥിരമായുള്ള വെടിനിര്‍ത്തലാകുമെന്ന് ഞാന്‍ കരുതുന്നു. ഇതിലൂടെ ധാരാളം അണ്വായുധങ്ങളുള്ള രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള അപകടകരമായ സംഘര്‍ഷം അവസാനിപ്പിക്കാനായി.

ഞങ്ങള്‍ ഒരു ആണവസംഘര്‍ഷമാണ് അവസാനിപ്പിച്ചത്. ദശലക്ഷകണക്കിന് ആളുകള്‍ കൊല്ലപ്പെടുമായിരുന്ന വളരെ മോശമായ ആണവയുദ്ധമാകുമായിരുന്നു. അതിനാല്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ഇന്ത്യയുമായും പാകിസ്താനുമായും തങ്ങള്‍ നിരവധി വ്യാപാരങ്ങള്‍ നടത്തുമെന്നും ഇപ്പോള്‍ ഇന്ത്യയുമായുള്ള കൂടിയാലോചനകള്‍ നടന്നുവരികയാണെന്നും ഉടന്‍തന്നെ പാകിസ്താനുമായും വ്യാപാരചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.