'പാര്‍ട്ടിയുടെ നേട്ടങ്ങളില്‍ എന്നെ ആരും അഭിനന്ദിക്കുന്നില്ല; ഞാന്‍ അങ്ങേയറ്റം നിരാശന്‍'; അതൃപ്തി തുറന്ന് പറഞ്ഞ് ഡൊണള്‍ഡ് ട്രംപ്

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേട്ടങ്ങളില്‍ തന്നെയാരും അഭിനന്ദിക്കുന്നില്ലെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നിട്ടും തന്നെയാരും അഭിനന്ദിച്ചില്ല. ഇതില്‍ ഞാന്‍ അങ്ങേയറ്റം നിരാശനാണെന്നും ട്രംപ് പറഞ്ഞു.

തനിക്ക് പ്രശംസയേക്കാള്‍ കൂടുതല്‍ വിമര്‍ശനങ്ങളാണ് ലഭിക്കുന്നതെന്ന് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറഞ്ഞു. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളാരും നേടിയിട്ടില്ലാത്തത്ര വിജയമാണ് എനിക്ക് ലഭിച്ചത്. പക്ഷേ ചുരുക്കം ചിലര്‍ മാത്രമാണ് എനിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നത്.താന്‍ അംഗീകരിച്ച മിക്ക സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. ഇടക്കാല തിരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അതിനാലാണ് റിപബ്ലിക്കന്‍മാരില്‍ ചിലര്‍ പരാജയപ്പെട്ടതെന്നും ട്രംപ് പറഞ്ഞു.

ലോകശ്രദ്ധ വീണ്ടും തന്നിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ പ്രഖ്യാപനങ്ങളുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. അടുത്ത ആഴ്ച താന്‍ വന്‍ പ്രഖ്യാപനം നടത്തുമെന്ന് ട്രംപ് വെളിപ്പെടുത്തി. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ട്രംപ് തയാറെടുക്കുന്നതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതാണോ പുതിയ പ്രഖ്യാപനമെന്ന് ലോകം ഉറ്റ’നോക്കുകയാണ്.

2020ല്‍ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വി അംഗീകരിക്കാന്‍ ട്രംപ് തയാറായിരുന്നില്ല. തെരഞ്ഞെടുപ്പ് വീണ്ടും നടത്തുമെന്ന് വരെ പറഞ്ഞ് അധികാരത്തില്‍ നിന്നിറങ്ങാന്‍ മടിച്ച് നില്‍ക്കുകയായിരുന്നു ട്രംപ്. അതിനിടെ, തിങ്കളാഴ്ച യു.എസ് പ്രതിനിധി സഭയിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടു തലേന്നാണ് ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. നാളത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിന്റെ വില കുറക്കാതെ തന്നെ പറയുന്നു. ഞാന്‍ നവംബര്‍ 15ന് വലിയ ഒരു പ്രഖ്യാപനം നടത്തും. ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മരാലാഗോയില്‍ വെച്ചായിരിക്കും പ്രഖ്യാപനമെന്ന് ട്രംപ് വെളിപ്പെടുത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായ ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത
കല്‍പിച്ചിരിക്കുന്നത്.