മൊറോക്കോ ഭൂകമ്പം; മരണസംഖ്യ 632 ആയി; 329 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

മൊറോക്കയിലെ മാരക്കേഷിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 632 ആയി ഉയര്‍ന്നു. ദുരന്തത്തില്‍ 329 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ 51 പേരുടെ നില ഗുരുതരമാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 11.11ന് ആയിരുന്നു ഭൂകമ്പമുണ്ടായത്.

18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മരിച്ചതില്‍ പകുതിയില്‍ അധികവും ഹൗസ്, ടറൗഡന്റ് പ്രവിശ്യയിലെ ആളുകളാണ്. തീരപ്രദേശങ്ങളായ റബാത്, കസബ്‌ളാംഗ, എസോയിറ എന്നിവിടങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. മാരക്കേഷിനും സമീപ പ്രദേശങ്ങളിലും നിരവധി ചരിത്ര സ്മാരകങ്ങള്‍ക്കുള്‍പ്പെടെ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

നാശനഷ്ടങ്ങളുടെ തോത് കണക്കാക്കി വരുന്നതേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. സെക്കന്റുകളോളം ഭൂകമ്പത്തിന്റെ പ്രകമ്പനം നിലനിന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആഫ്രിക്കന്‍, യൂറേഷ്യന്‍ ഫലകങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മൊറോക്കയില്‍ വലുതും ചെറുതുമായ ഭൂകമ്പങ്ങള്‍ പതിവാണ്. രാജ്യം ദുരന്തനിവാരണത്തിനായി എല്ലാ സജീകരണങ്ങളും ചെയ്തുകഴിഞ്ഞുവെന്ന് ആഭ്യന്തരകാര്യ ജനറല്‍ സെക്രട്ടറി റാഷിദ് അല്‍ ഖല്‍ഫി പറഞ്ഞു.