തുര്‍ക്കിയില്‍ വന്‍ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത, 95 മരണം, കനത്ത നാശനഷ്ടം

തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 95 പേര്‍ മരിച്ചെന്നാണ് വിവരം. തുര്‍ക്കിയിലെ പ്രാഥമിക മരണസംഖ്യ 53 ആണെന്നാണ് വിവരം. എന്നിരുന്നാലും ഇത് ഗണ്യമായി ഉയര്‍ന്നേക്കും. വടക്കന്‍ സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭാഗങ്ങളില്‍ 42 പേരെങ്കിലും മരിച്ചതായി സ്റ്റേറ്റ് മീഡിയ അറിയിച്ചു.

പ്രാദേശിക സമയം പുലര്‍ച്ചെ 04:17 നാണ് ഭൂചലനം ഉണ്ടായത്. ഏകദേശം 15 മിനിറ്റിനുശേഷം 6.7 തീവ്രതയുള്ള മറ്റൊരു ഭൂചലനം കൂടി ഉണ്ടായതായി യുഎസ്ജിഎസ് റിപ്പോര്‍ട്ട് ചെയ്തു. 34 കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടായിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുര്‍ക്കി. 1999-ല്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ആ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഒരു വലിയ ഭൂകമ്പം ഇസ്താംബൂളിനെ നശിപ്പിക്കുമെന്ന് വിദഗ്ധര്‍ പണ്ടേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. സുരക്ഷാ മുന്‍കരുതലുകളില്ലാതെ വ്യാപകമായ കെട്ടിടം നിര്‍മ്മാണം അപകടം വിളിച്ചുവരുത്തുന്നുണ്ട്.

2020 ജനുവരിയില്‍ ഇലാസിഗില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അന്ന് 40-ലധികം പേര്‍ മരിച്ചു. ആ വര്‍ഷം ഒക്ടോബറില്‍, ഈജിയന്‍ കടലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അതില്‍ 114 പേര്‍ കൊല്ലപ്പെടുകയും 1,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.