'ദാവൂദ് ഭായി ആരോഗ്യവാനാണ്'; ചികിത്സയിലെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; അടുത്തിടെ കണ്ടിരുന്നതായി ഛോട്ടാ ഷക്കീല്‍

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സഹായിയും കുപ്രസിദ്ധ കുറ്റവാളിയുമായ ഛോട്ടാ ഷക്കീല്‍. ഭായിയുടെ മരണത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഛോട്ടാ ഷക്കീല്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിലെത്തിയതിനെ തുടര്‍ന്ന് കറാച്ചിയില്‍ ചികിത്സയിലാണെന്ന് പ്രചാരണമുണ്ടായിരുന്നു.

താന്‍ ഈ അടുത്താണ് ദാവൂദിനെ കണ്ടതെന്നും ഭായി ആരോഗ്യവാനാണെന്നും ഷക്കീല്‍ വ്യക്തമാക്കി. ദാവൂദിന് പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ സുരക്ഷ നല്‍കുന്നതിനാല്‍ വിഷം കലര്‍ത്താനുള്ള സാധ്യതയും ഛോട്ടാ ഷക്കീല്‍ തള്ളിക്കളഞ്ഞു. ദാവൂദ് ഇബ്രാഹിമിന് അജ്ഞാതന്‍ വിഷം നല്‍കിയെന്നായിരുന്നു പ്രചാരണം.

ശനിയാഴ്ച മുതല്‍ ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ച വാര്‍ത്ത. ഇടക്കാല പാക് പ്രധാനമന്ത്രിയുടെ പേരിലുള്ള വ്യാജ ഐഡിയില്‍ നിന്നായിരുന്നു ഇത്തരത്തില്‍ ആദ്യം വാര്‍ത്തയെത്തിയത്. 1993ലെ മുംബൈ സ്ഫോടനത്തിന് പിന്നാലെ മുഖ്യസൂത്രധാരനായ ദാവൂദിന് പാകിസ്ഥാന്‍ അഭയം നല്‍കിയിരുന്നു.

അതേ സമയം പാകിസ്ഥാന്‍ ഇക്കാര്യം ഇപ്പോഴും നിഷേധിക്കുകയാണ്. എന്നാല്‍ കറാച്ചിയിലെ ക്ലിഫ്ടണ്‍ പ്രദേശത്ത് ഇയാളുടെയും ഷക്കീലിന്റെയും സാന്നിധ്യം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു.