ചൂതാട്ടത്തിനായി സ്‌കൂള്‍ ഫണ്ടില്‍ നിന്ന് കോടികള്‍ കവര്‍ന്നു; 80-കാരിയായ കന്യാസ്ത്രീ പിടിയില്‍

കാലിഫോര്‍ണിയയില്‍ സ്‌കൂള്‍ ഫണ്ടില്‍ നിന്നും കോടികള്‍ കവര്‍െന്നടുത്ത സംഭവത്തില്‍ 80കാരിയായ കന്യാസ്ത്രീയെ ഒരു വര്‍ഷത്തേക്ക് ജയിലിലടച്ചു. മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍ എന്ന കന്യാസ്ത്രീയാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് നടത്തിയത്. 8.35 ലക്ഷം യു.എസ് ഡോളറാണ് ഇവര്‍ സ്‌കൂള്‍ ഫണ്ടില്‍ നിന്നും തട്ടിയെടുത്തത്.

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ റോമന്‍ കാത്തലിക് എലിമെന്ററി സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍. സ്‌കൂളിലെ ഓഡിറ്റിങ്ങിനിടയില്‍ തട്ടിപ്പിനെ കുറിച്ച് കണ്ടെത്തിയപ്പോള്‍ കൃത്രിമ കണക്കുകള്‍ ഉണ്ടാക്കി രക്ഷപ്പെടാനും ഇവര്‍ ശ്രമിച്ചു.

ചൂതാട്ടത്തിന് വേണ്ടിയും തഹോ തടാകം പോലെയുള്ള മനോഹരമായ ആഡംബര റിസോര്‍ട്ടുകള്‍ സന്ദര്‍ശിക്കാനും വേണ്ടിയാണ് താന്‍ പണം കവര്‍ന്നത് എന്ന്് പറഞ്ഞുകൊണ്ട് മേരി വിചാരണ കോടതിയില്‍ കുറ്റം സമ്മതിക്കുകായിരുന്നു. താന്‍ പാപം ചെയ്തു, നിയമം ലംഘിച്ചു, തനിക്കൊന്നും പറയാനില്ല എന്ന്് മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍ കോടതിയോട് പറഞ്ഞതായി ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തനിക്ക് മേല്‍ എല്ലാവരും അര്‍പ്പിച്ചിരിക്കുന്ന പവിത്രമായ വിശ്വാസത്തോട് താന്‍ വഞ്ചനകാട്ടിയെന്നും മേരി പറഞ്ഞു.മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍ ചൂതാട്ടത്തിന് അടിമയാണെന്നും അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ലോസ് ആഞ്ചലസിലെ സഭാ അധികൃതര്‍ക്ക് മുന്നിലും കന്യാസ്ത്രീ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. പുരോഹിതന്മാര്‍ക്ക് കന്യാസ്ത്രീകളെക്കാള്‍ മികച്ച ശമ്പളമാണ് ലഭിക്കുതെന്നും താന്‍ ശമ്പളവര്‍ധന അര്‍ഹിക്കുന്നുവെന്നും തട്ടിപ്പ് നടത്തിയ കാര്യം സമ്മതിച്ച് കൊണ്ട് അവര്‍ സഭാ അധികൃതരോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒരു ഹിയറിംഗിനിടെ തട്ടിപ്പ് നടത്തിയിരുന്നുവെന്നും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്നും മേരി ക്രൂപ്പര്‍ സമ്മതിച്ചു.