അഞ്ച് വയസ്സില്‍ താഴെയുള്ളവരില്‍ കോവിഡ് വ്യാപനം ഉയരുന്നു, ആശങ്കയറിയിച്ച് ദക്ഷിണാഫ്രിക്ക

കുട്ടികളില്‍ കോവിഡ് വ്യാപന തോത് ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിദഗ്ധര്‍. വെള്ളിയാഴ്ച ഒറ്റരാത്രികൊണ്ട് രാജ്യത്ത് ആകെ 16,055 കോവിഡ് കേസുകളും, 25 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. നിലവില്‍ കുട്ടികളിലെ രോഗസ്ഥിരീകരണ നിരക്ക് ഉയര്‍ന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

മുമ്പ് കോവിഡ് മഹാമാരി കുട്ടികളെ കാര്യമായി ബാധിക്കുന്നതായി കണ്ടിരുന്നില്ല. എന്നാല്‍ കോവിഡ് മൂന്നാം തരംഗത്തില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും, 15 മുതല്‍ 19 വരെ പ്രായമുള്ള കൗമാരക്കാര്‍ക്കിടയിലും രോഗബാധ കണ്ടിരുന്നു. ഇപ്പോള്‍ നാലാം തരംഗത്തിന്റെ തുടക്കത്തില്‍ തന്നെ എല്ലാ പ്രായക്കാര്‍ക്കിടയിലും, പ്രത്യേകിച്ച് അഞ്ച് വയസ്സിന് താഴെയുള്ളവരില്‍ രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസസിലെ (എന്‍ഐസിഡി) ഡോ വസീല ജസ്സത്ത് പറഞ്ഞു.

അഞ്ച് വയസ്സില്‍ താഴെയുള്ളവരുടെ രോഗബാധ നിരക്ക് നിലവില്‍ രണ്ടാമത്തെ ഉയര്‍ന്ന സ്ഥാനത്താണ്. 60 വയസ്സില്‍ കൂടുതല്‍ ഉള്ളവരാണ് ഒന്നാം സ്ഥാനത്ത്. നേരത്തെ ഉള്ളതില്‍ നിന്ന് വ്യത്യസ്തമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടിയട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി. ഇതിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്ന് അറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്ന് എന്‍ഐസിഡിയിലെ ഡോ. മിഷേല്‍ ഗ്രൂം പറഞ്ഞു. ഈ പ്രായ വിഭാഗത്തെ വരുന്ന ആഴ്ചകളില്‍ കൂടുതല്‍ നിരീക്ഷിക്കും.

ദക്ഷിണാഫ്രിക്കയിലെ ഒമ്പത് പ്രവിശ്യകളില്‍ ഏഴിലും കോവിഡ് ബാധ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജോ ഫാല പറഞ്ഞു. വാക്‌സിന്‍ എടുത്ത ആളുകളിലടക്കം പുതിയ വകഭേദം വന്ന ശേഷം രോഗബാധയുടെ നിരക്ക് വര്‍ദ്ധിക്കുകയാണ്. എന്നാല്‍ വാക്‌സിന്‍ എടുത്തവരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. വാക്‌സിന്‍ എടുക്കാത്തവരിലാണ് രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.