ബെയ്ജിംഗില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു, നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ചൈനയില്‍ കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. തലസ്ഥാനമായ ബെയ്ജിംഗിലെ മധ്യ ജില്ലകളിലേക്കും കോവിഡ് വ്യാപിച്ചതിനാല്‍ മാളും, നിരവധി റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളും അധകൃതര്‍ അടച്ചുപൂട്ടി.

സ്നാപ്പ് ലോക്ക്ഡൗണുകള്‍, മാസ് ടെസ്റ്റിംഗ്, യാത്രാ നിയന്ത്രണങ്ങള്‍ എന്നിവയിലൂടെ കൊറോണ വൈറസിന്റെ വ്യാപനം ചൈന നിയന്ത്രിച്ചിരുന്നുവെങ്കിലും, കഴിഞ്ഞ മാസമുണ്ടായ രാജ്യവ്യാപകമായി ആഭ്യന്തര യാത്രയുമായി ബന്ധപ്പെട്ട വര്‍ദ്ധനവിനെത്തുടര്‍ന്ന് അധികൃതര്‍ അതീവ ജാഗ്രത പാലിക്കുകയാണ്.

ബെയ്ജിംഗിലെ മധ്യ ജില്ലകളായ ചായോങ്ങ്, ഹൈഡിയന്‍ എന്നിവിടങ്ങളില്‍ വടക്കുകിഴക്കന്‍ ജിലിന്‍ പ്രവിശ്യയില്‍ അടുത്തിടെ രോഗബാധിതരായ ആളുകളുമായി അടുത്ത് ഇടപെട്ട ആറ് പേര്‍ക്ക് വ്യാഴാഴ്ച രാവിലെ കോവിഡ് സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്. മറ്റൊരാള്‍ ബീജിംഗിലേക്കുള്ള ബിസിനസ്സ് യാത്രയിലായിരുന്ന ജിലിന്‍ നിവാസിയും, അയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളുമണെന്ന് പ്രാദേശിക ആരോഗ്യ അധികൃതര്‍ പറഞ്ഞു.

തലസ്ഥാനത്തെ മധ്യജില്ല കൂടിയായ ഡോങ്ചെങ്ങിലെ റാഫിള്‍സ് സിറ്റി മാള്‍ ബുധനാഴ്ച വൈകുന്നേരം അടച്ചുപൂട്ടി. കോവിഡ് ബാധിച്ച വ്യക്തിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള ആള്‍ മാള്‍ സന്ദര്‍ശിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിതെന്ന് ബീജിംഗ് യൂത്ത് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. മാളിന്റെ എക്‌സിറ്റുകള്‍ അടച്ചിട്ടു. എല്ലാ ജീവനക്കാരെയും ഉപഭോക്താക്കളെയും കോവിഡ് പരീശോധനയ്ക്ക് ശേഷമല്ലാതെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ ഷോപ്പിംഗ് സെന്ററിനുള്ളില്‍ പരീശോനയ്ക്കായി വരിയായി മാസ്‌ക് നില്‍ക്കുന്ന് ആളുകളുടെ വീഡിയോ പുറത്തുവന്നു. മാള്‍ ഇന്നും അടഞ്ഞുകിടക്കുകയാണ്.

ബെയ്ജിംഗില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ ഉന്നതതല യോഗത്തിനിടെയാണ് ഏറ്റവും പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്. 280-ലധികം അടുത്ത കോണ്‍ടാക്റ്റുകളെ തിരിച്ചറിഞ്ഞതായി ബീജിംഗ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു, ചായോങ്ങ്, ഹൈഡിയന്‍ ജില്ലകളിലായി 12,000 ത്തോളം ആളുകളെ പരിശോധിച്ചു. ‘ഈ ക്ലസ്റ്റര്‍ പൊട്ടിപ്പുറപ്പെട്ടത് വളരെ പെട്ടെന്നായിരുന്നു, പല സ്ഥലങ്ങളും അടങ്ങുന്ന ഒരു വലിയ പ്രദേശവും, നിരവധി ആളുകളും ഉള്‍പ്പെട്ടിട്ടും ഉള്ളതിനാല്‍ പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടാണ്. ഇന്ന് ഒരു നിര്‍ണായക ദിവസമാണ്. ഉറവിടം എത്രയും വേഗം കണ്ടെത്തേണ്ടതുണ്ട്.’ സിറ്റി ഗവണ്‍മെന്റ് വക്താവ് സൂ ഹെജിയാന്‍ പറഞ്ഞു.

അഞ്ച് റസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികളിലും, ഒരു പ്രൈമറി സ്‌കൂളിലും, രണ്ട് ഓഫീസ് കോമ്പൗണ്ടുകളിലും ഇന്ന് പുലര്‍ച്ചെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പതിനായിരക്കണക്കിന് താമസക്കാര്‍രെ പുറത്തുപോകുന്നത്് വിലക്കുകയും, കൂട്ട പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. ഹസ്മത്ത് സ്യൂട്ടുകളിലെ ജീവനക്കാര്‍ അകത്ത് കുടുങ്ങിക്കിടക്കുന്ന താമസക്കാര്‍ക്കായി ഭക്ഷണ ബാഗുകള്‍ ശേഖരിക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്ത് വിട്ടു.

കൂടുതല്‍ രാജ്യങ്ങള്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍, ചൈന കര്‍ശനമായ സീറോ-കോവിഡ് തന്ത്രം പിന്തുടരുന്നത് തുടരുകയാണ്. കോവിഡിന്റെ തുടക്കം മുതല്‍ അന്താരാഷ്ട്ര അതിര്‍ത്തികള്‍ ചൈന അടച്ചിരുന്നു.

ഏറ്റവും പുതിയ വ്യാപനം ദശലക്ഷക്കണക്കിന് ആളുകളെയാണ് ലോക്ക്ഡൗണിന് വിധേയമാക്കിയിരിക്കുന്നത്. ആഭ്യന്തര യാത്രാ നിയമങ്ങള്‍ കര്‍ശനമാക്കുകയും, നിരവധി ഫ്‌ലൈറ്റുകളും ട്രെയിനുകളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.