കോവിഡ് മരണം ഏഴായിരം കടന്നു; ജനങ്ങൾ പുറത്തിറങ്ങുന്നത് വിലക്കി ഫ്രാൻസ്; സ്വിറ്റ്സർലൻഡില്‍ അടിയന്തരാവസ്ഥ

കൊറോണ വെെറസ് ബാധയെ തുടർന്ന് ലോകത്ത് മരണം എഴായിരം കവിഞ്ഞു.  7,007 പേരാണ് ഇതുവരെ മരിച്ചത്. ചൈനയിലെ മരണ സംഖ്യ 3,213 ആയി. ഇറ്റലിയില്‍ 2,158പേര്‍ മരിച്ചു.   ലോകത്താകെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് പേരാണ്. രോഗബാധ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ലോകരാജ്യങ്ങൾ നടപടി കടുപ്പിച്ച് രംഗത്തെത്തി. ഇറ്റലിക്ക് പിന്നാലെ ഫ്രാൻസും ജനങ്ങൾ പുറത്തിറങ്ങുന്നത് വിലക്കി. സ്വിറ്റ്സർലൻഡും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറ്റലിയില്‍ മാത്രം 28,000 പേരാണ് ചികിത്സയിലുള്ളത്.

യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിതിഗിതകൾ നിയന്ത്രണാതീതമായി തുടരുകയാണ്. ഇറ്റലിയിൽ ഇന്നലെ മാത്രം 349 പേർ മരിച്ചതോടെ മരണസംഖ്യ 2,100 ആയി. മരുന്നുകൾക്ക് കടുത്ത ക്ഷാമമാണ് ഇറ്റലി നേരിടുന്നത്. ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ച ഇറ്റലി, രക്ഷപ്പെടാൻ സാദ്ധ്യതയുള്ളവർക്ക് ചികിത്സ എന്ന രീതിയിലേക്ക് മാറി. ഇതോടെ പ്രായമായവർ കൂട്ടത്തോടെ മരിക്കുന്ന അവസ്ഥയാണ് ഇറ്റലിയിൽ. അതേസമയം പത്തു പേരില്‍ കൂടൂതല്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചു.

ഫ്രാൻസിലും ജർമ്മനിയിലും സ്ഥിതിഗതികൾ വഷളാകുകയാണ്. ഫ്രാൻസിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് വിലക്കി പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷ ഉണ്ടാകുമെന്നും മക്രോൺ പ്രഖ്യാപിച്ചു. പരസ്പര സമ്പർക്കം ഒഴിവാക്കണമെന്ന് ബ്രിട്ടണും നിർദേശിച്ചു. ജർമ്മനി ഉല്ലാസ-വ്യാപാര കേന്ദ്രങ്ങൾ അടച്ചു.

ഇതിനിടെ മരുന്നും വാക്സിനും കണ്ടെത്താനുള്ള ഊ‌ർജ്ജിത ശ്രമം തുടരുകയാണ്. പരീക്ഷണ വാക്സിൻ അമേരിക്കയിലെ ആരോഗ്യ വൊളണ്ടിയർമാരിൽ കുത്തിവെച്ചെങ്കിലും ഫലമറിയാൻ ഒരു മാസം കാക്കണം. ഓൺലൈൻ കോവിഡ് ടെസ്റ്റ് ടൂളുമായി ഗൂഗിളും രംഗത്തെത്തി. ആദ്യഘട്ടത്തിൽ കാലിഫോർണിയയിലാകും സേവനം ലഭ്യമാവുക. രോഗത്തെ നേരിടുന്ന കാര്യത്തിൽ രാജ്യങ്ങൾ ഐക്യം കാണിക്കുന്നില്ല എന്ന വിമർശനവും ഉയരുകയാണ്.

അടിയന്തരമായി മരുന്ന് വേണമെന്ന ഇറ്റലിയുടെ സഹായ അഭ്യർത്ഥനയോട് മറ്റു യൂറോപ്യൻ രാജ്യങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. സെർബിയയും ഇതേ വിമർശനവുമായി രംഗത്തെത്തി. മിക്ക രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തുടരുകയാണ്. അത്യാവശ്യക്കാരല്ലാത്ത യാതക്കാർക്ക് യൂറോപ്യൻ യൂണിയനും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി.