ഫാക്ടറികളും മാളുകളും പൂട്ടി; മരുന്നിനും ഭക്ഷണത്തിനും ക്ഷാമം; ചൈനയില്‍ വീണ്ടും പിടിമുറുക്കി കോവിഡ്; ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ചൈനയില്‍ വീണ്ടും പിടിമുറുക്കി കോവിഡ്. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചു. ഫാക്ടറികളും മാളുകളും അടച്ചിടാന്‍ ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം വ്യവസായ സംരഭങ്ങളെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്. ചൈനയിലെ പ്രതിദിന കോവിഡ് കേസുകള്‍ ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ജനജീവിതത്തെയും ഉല്‍പാദനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ചൈനയുടെ കിഴക്കന്‍ മേഖലയില്‍ മാത്രം 5600 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ലോക്ഡൗണില്‍ ഭക്ഷണത്തിനും ആവശ്യമരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ശാല കോവിഡ് ക്ലസ്റ്റര്‍ ആയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഫാക്ടറി പൂട്ടിയിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നിരവധി ജീവനക്കാരെ ക്വാറന്റൈന്‍ ആക്കി. ഒക്ടോബറിന്റെ തുടക്കത്തില്‍ ചില ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 3,000 ജീവനക്കാരെ ഈ ഫാക്ടറിയില്‍ ക്വാറന്റയിന്‍ ചെയ്തിരുന്നു.

തായ്വാനീസ് ടെക് ഭീമനായ ഫോക്സ്‌കോണിന്റെ ഫാക്ടറിയിലും ജീവനക്കാര്‍ ദുരിതത്തിലാണ്. ഷെങ്ഷോവൂ നഗരത്തിലുള്ള ക്യാമ്പസ്സില്‍ ബയോ ബബിള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. ആപ്പിളിന്റെ നിര്‍മാണ പങ്കാളി കൂടിയാണ് ഫോക്‌സ്‌കോണ്‍. ഭക്ഷണവും മരുന്നും കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഫാട്കറിയില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചിരുന്നു.

സീറോ-കോവിഡ് നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ ഉയര്‍ന്നുവരുന്ന കോവിഡ് കേസുകള്‍ തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍, വ്യാപക പരിശോധന, ക്വാറന്റൈനുകള്‍ എന്നിവ കര്‍ശനമാക്കിയിരിക്കുകയാണ്. എന്നാല്‍ പുതിയ വകഭേദങ്ങള്‍ വരുന്നത് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഫോക്‌സ്‌കോണിന്റെ ഫാക്ടറികളില്‍ നടക്കുന്ന തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഫാക്ടറിയില്‍ നിന്ന് ആളുകള്‍ തങ്ങളുടെ ബാഗുമായി  രക്ഷപെടുന്നതിന്റെ വീഡോകളും പുറത്ത് വന്നിട്ടുണ്ട്. ഫാക്ടറിക്ക് ചുറ്റുമുള്ള പ്രദേശമായ ഹെനാന്‍ പ്രവിശ്യയില്‍ 600 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.