കൊവിഡ് ഭീതി: ഇന്ത്യ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്. ശനിയാഴ്ച മുതല്‍ ഒരാഴ്ച്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

കുവൈറ്റിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനോൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് വിലക്ക്. കുവൈറ്റിൽ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സർവീസും നിർത്തിയിട്ടുണ്ട്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. ഇതോടെ, ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് പോവേണ്ട ആളുകള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. പലരും വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് വിവരം അറിയുന്നത്. കരിപ്പൂരിൽ നിന്ന് കുവൈറ്റിലേക്ക് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെ മടക്കി അയച്ചു.

ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം ഇന്നലെ പിൻവലിച്ചിരുന്നു. കൊവിഡ് വൈറസ് ബാധ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ യാത്ര അനുവദിക്കൂവെന്ന ഉത്തരവാണ് റദ്ദാക്കിയത്. ആരോഗ്യ പരിശോധനക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കുവൈത്ത് സര്‍ക്കാരിന്‍റെ നടപടി. ഇതിന് പിന്നാലെയാണ് വിമാനങ്ങൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള റിപ്പോട്ടുകള്‍ പുറത്തു വരുന്നത്.