ഇറ്റലിയില്‍ കൊറോണ വ്യാപനം കൂടുന്നു; ഇന്നലെ മാത്രം മരിച്ചത് 475 പേര്‍

കോവിഡ് ബാധയില്‍ വിറങ്ങലിച്ച് ഇറ്റലി. ഇന്നലെ മാത്രം മരിച്ചത് 475 പേരെന്ന റിപ്പോര്‍ട്ട്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേക്കാള്‍ കൂടുതല്‍ മരണനിരക്കാണ് ഇറ്റലില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 475 പേരോളം മരിച്ചതോടെ ഇറ്റലിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,000 കടന്നു.

ഇതിനുമുമ്പ് രോഗം വന്ന് കഴിഞ്ഞ ഞായറാഴ്ച 368 പേര്‍ ഒറ്റദിവസം മരിച്ചത് വാര്‍ത്തയായിരുന്നു. നിലവില്‍ 35,713 പേരെയാണ് ഇറ്റലിയില്‍ കോവിഡ്-19 ബാധിച്ചിരിക്കുന്നത്.

ചൈനയ്ക്ക് പുറത്ത് കോവിഡ് -19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യവും, രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ മരിച്ചതും ഇറ്റലിയിലാണ്.

ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകമെമ്പാടും പടര്‍ന്നെങ്കില്‍ ഇപ്പോള്‍ അതിന്റെ കേന്ദ്രം യൂറോപ്പാണ്. രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു. അതേസമയം അമേരിക്കയില്‍ രോഗബാധ രൂക്ഷമായി പടരുകയാണ്. പ്രതിസന്ധി നേരിടാന്‍ അമേരിക്ക സൈനികരെ രംഗത്തിറക്കിയിരിക്കുകയാണ്.