വലതുപക്ഷ സ്ഥാനാർത്ഥി കരോൾ നവ്റോസ്കി പോളണ്ടിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥിയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് കരോൾ നവ്റോസ്കി തിരഞ്ഞെടുക്കപ്പെട്ടത്. 50.89 ശതമാനം വോട്ടുനേടിയാണ് നവ്‌റോസ്‌കി ജയിച്ചത്. കടുത്ത യാഥാസ്ഥിതികനായാണ് കരോൾ നവ്‌റോസ്‌കി അറിയപ്പെടുന്നത്. വാഴ്സാ മേയറും ലിബറൽ പാർട്ടി സ്ഥാനാർഥിയുമായ റഫാൽ ട്രസസ്‌കോവ്‌സ്‌കി 49.11 ശതമാനം വോട്ടാണ് നേടിയത്.
എക്‌സിറ്റ് പോൾ ഫലങ്ങൾ ട്രസസ്‌കോവ്‌സ്‌കിക്ക് അനുകൂലമായിരുന്നു. എന്നാൽ ഞായറാഴ്ച നടന്ന രണ്ടാംവട്ട തിരഞ്ഞെടുപ്പിൽ 50.89 ശതമാനം വോട്ടുനേടി കരോൾ നവ്റോസ്കി വിജയിക്കുക ആയിരുന്നു. മേയ് 18നു നടന്ന ആദ്യവട്ട തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനത്തിലേറെ വോട്ടു ലഭിക്കാതിരുന്നതാണ് രണ്ടാംവട്ട വോട്ടെടുപ്പിനിടയാക്കിയത്.
Read more
നവ്‌റോസ്‌കി ഒരു യാഥാസ്ഥിതിക ചരിത്രകാരനും ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യനുമാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണ നവ്‌റോസ്‌കിക്ക് ലഭിച്ചിരുന്നു. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി, ഹംഗേറിയൻ പ്രധാനമന്ത്രി വിക്തോർ ഓർബൻ തുടങ്ങിയ നേതാക്കൾ നവ്‌റോസ്‌കിയെ അഭിനന്ദിച്ചു. യൂറോപ്പിന്റെ സുരക്ഷയും അഭിവൃദ്ധിയും ഉറപ്പാക്കാൻ ഒരുമിച്ചു പ്രവർത്തിക്കാമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫൊണ്ടെ ലെയ്ൻ കരോൾ നവ്റോസ്കിയുടെ വിജയത്തെ തുടർന്ന് പറഞ്ഞു.