'കരുതിക്കൂട്ടിയുള്ള സാഹസം'; രണ്ടു മാസത്തിനു ശേഷം ഇറ്റലിയിലെങ്ങും പള്ളികള്‍ തുറന്നു

ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ 2 മാസത്തിനു ശേഷം ഇറ്റലിയില്‍ പള്ളികളും കടകളും ഹോട്ടലുകളും മറ്റും തുറന്നു. പള്ളികള്‍ തുറന്ന് ദിവ്യബലി നടത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മ്മികത്വത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക പൂര്‍ണമായും തുറന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തെ അടക്കിയ ബസിലിക്ക കപ്പേളയിലുള്ള അള്‍ത്താരയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു.

കൈകള്‍ അണുമുക്തമാക്കണമെന്നും ഒന്നര മീറ്റര്‍ അകലം പാലിക്കണമെന്നും വിശ്വാസികള്‍ മുഖാവരണം ധരിക്കണമെന്നുമുള്ള നിര്‍ദേശം അനുസരിച്ചായിരുന്നു ചടങ്ങുകള്‍. ബസിലിക്കയില്‍ പ്രവേശിക്കുന്നവരുടെ ശരീരതാപം പരിശോധിച്ച ശേഷമാണ് അകത്തേക്ക് വിട്ടത്.

“കരുതിക്കൂട്ടിയുള്ള സാഹസം” എന്നാണ് ലോക്ഡൗണ്‍ നീക്കുന്നതിനെ ഇറ്റലി പ്രസിഡന്റ് ജുസെപ്പേ കോണ്ടി വിശേഷിപ്പിച്ചത്. ഗ്രീസിലും ഇളവുകള്‍ നിലവില്‍ വന്നു. ആതന്‍സിലെ പുരാതനമായ അക്രോപോളിസ് ചരിത്രസ്മാരകത്തില്‍ സന്ദര്‍ശകരെ അനുവദിച്ചു. സ്‌പെയിന്‍ ഉടന്‍ വാതിലുകള്‍ തുറക്കും.