പാംഗോങ് വിടാതെ ചൈന, ഗാൽവനില്‍ നിന്ന് പിന്മാറും; പ്രശ്നപരിഹാരത്തിന് കൂടുതൽ ചർച്ചകൾ വേണ്ടി വരുമെന്ന് സെെന്യം

കിഴക്കൻ ലഡാക്കിൽ ഇന്ത്യ– ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന 7 സ്ഥലങ്ങളിൽ ആറിടത്ത് ഇരുസേനകളുടെയും പിന്മാറ്റത്തിനു പ്രാഥമിക രൂപരേഖയായി. ഗാൽവൻ താഴ്‌വരയിൽ നിന്ന് ഹോട്സ്പ്രിംഗ് വരെ നീളുന്ന പട്രോളിംഗ് പോയിന്റ് (പി.പി.) 14 (ഗാൽവൻ), 15 (ഹോട്സ്പ്രിംഗ്സ്), 17 (ഗോഗ്ര) എന്നിവിടങ്ങളിൽ സൈനികരെ പിൻവലിക്കാൻ ചൈന ചർച്ചയിൽ തയ്യാറായി. അതേസമയം, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ നിന്നു പിന്മാറ്റത്തിനു ചൈന തയ്യാറായിട്ടില്ല. രൂപരേഖ തയ്യാറാക്കിയെങ്കിലും അതിർത്തിയിലുടനീളം ഇരുസേനകളും നേർക്കുനേർ തുടരുകയാണ്.

പാംഗോങ്ങിൽ എട്ടു മലനിരകളിൽ നാലാം മലനിര വരെ 8 കിലോമീറ്ററാണു ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്. കമാൻഡർ തലത്തിൽ 13 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചയ്ക്കൊടുവിലും ചൈന കടുംപിടിത്തം തുടരുകയാണ്. ഇന്ത്യ രണ്ടാം മലനിരയിലേക്കു പിന്മാറണമെന്ന ആവശ്യവും ഉന്നയിച്ചു. പ്രശ്നപരിഹാരം സങ്കീർണമാണെന്നും കൂടുതൽ ചർച്ചകൾ വേണ്ടി വരുമെന്നും സേനാവൃത്തങ്ങൾ അറിയിച്ചു. സേനാ പിൻമാറ്റത്തിനു മാസങ്ങളെടുത്തേക്കാമെന്നാണു സൂചന.

പാംഗോങ്ങിലാണ് ചൈന വലിയ നിർമ്മാണങ്ങൾ നടത്തിയിട്ടുള്ളത്. ഇവിടെ യഥാർത്ഥ നിയന്ത്രണരേഖയായി കരുതുന്ന ഫിംഗർ എട്ടിൽ നിന്ന് എട്ടു കിലോമീറ്ററോളം ഉള്ളിലേക്ക് മാറി ഫിംഗർ നാലുവരെ ചൈന കടന്നുകയറിയിട്ടുണ്ട്. ഇന്ത്യൻ സൈനികതാവളങ്ങൾ ഏറക്കുറെ നിരീക്ഷിക്കാനാവുന്ന മേഖലകളിലൊന്നാണിത്. ഗാൽവനിലെ പി.പി. 14-ലായിരുന്ന 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിനിടയാക്കിയ ജൂൺ 15-ലെ സംഘട്ടനം നടന്നത്. പിന്നാലെ, 22-ന് നടന്ന കോർ കമാൻഡർതല ചർച്ചയിൽ ഇവിടെ നിന്ന് സൈന്യത്തെ പിൻവലിക്കാമെന്ന് ചൈന സമ്മതിച്ചിരുന്നെങ്കിലും തീരുമാനം മാറ്റി. ചൊവ്വാഴ്ചത്തെ ചർച്ചയിലും ഇവിടെ സൈന്യത്തെ പിൻവലിക്കാമെന്നു മാത്രമാണ് ചൈനയുടെ നിലപാട്.

ഇന്ത്യയുടെ ലഫ്. ജനറൽ ഹരീന്ദർ സിംഗും ചൈനയുടെ മേജർ ജനറൽ ലിയു ലിന്നും തമ്മിൽ അതിർത്തിയിൽ ഇന്ത്യൻ ഭാഗത്തുള്ള ചുഷൂലിൽ ചൊവ്വാഴ്ച രാവിലെ 10.30ന് ആരംഭിച്ച ചർച്ച രാത്രി പതിനൊന്നരയോടെയാണ് അവസാനിച്ചത്.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ ലഡാക്ക് സന്ദർശിക്കും. ഗാൽവൻ സംഘർഷത്തിൽ പരിക്കേറ്റു ചികിത്സയിലുള്ള സൈനികരെയും കാണും.