ആട്ടിറച്ചിക്കും പോർക്കിനും പകരം വിളമ്പിയത് പൂച്ചയിറച്ചി; സോസേജുകളിലും ബാര്‍ബിക്യൂ ഇനങ്ങളിലും വ്യാപകമായി ഉപയോഗിച്ചു; പൂച്ചകളെ സൂക്ഷിച്ചത് സെമിത്തേരിയിൽ, ഇറച്ചിമാഫിയയെ പിടികൂടി പൊലീസ്

ആട്ടിറച്ചിക്കും പോർക്കിനും പകരം പൂച്ചയിറച്ചി വ്യാപകമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വൻ ഇറച്ചി മാഫിയ പിടിയിൽ.ചൈനയിലെ സാഗ്ജിയേഗാങ് നഗരത്തിലെ കിഴക്കന്‍ മേഖലയിലാണ് സംഭവം. നഗരത്തിലെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ഗുരുതര ആശങ്കയുണ്ടാക്കുന്ന സംഭവമാണ് ഇപ്പോൾ‌ പുറംലോകത്തെത്തിയിരിക്കുന്നത്.

സോസേജുകളിലും ബാര്‍ബിക്യൂ ഇനങ്ങളിലും സ്കീവേഴ്സുകളിലുമാണ് പൂച്ചയിറച്ച വ്യാപകമായി ആട്ടിറച്ചിയെന്നും പന്നിയിറച്ചിയെന്ന പേരിലും ഉപയോഗിച്ചിരുന്നത്.അലഞ്ഞ് തിരിയുന്ന പൂച്ചകളാണോ അതോ വളര്‍ത്തുപൂച്ചകളെയാണോ ഇത്തരത്തില്‍ ഇറച്ചിയാക്കി വിറ്റിരുന്നതെന്ന കാര്യം ഇനിയും വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

പൂച്ചക്കടത്തിനേക്കുറിച്ച് രഹസ്യ വിവരം ലഭിച്ച ചില മൃഗാവകാശ പ്രവര്‍ത്തകരാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. മരം കൊണ്ട് നിര്‍മ്മിച്ച പെട്ടികളിലാക്കിയ പൂച്ചകളെ ട്രെക്കുകളിലേക്ക് ലോഡ് ചെയ്യുന്നതിനിടയിലാണ് പൊലീസ് സംഘത്തെ പിടികൂടിയത്.ഒരു സെമിത്തേരിയിലാണ് ഇത്തരത്തിൽ പൂച്ചകളെ സൂക്ഷിച്ചിരുന്നത്.

പൊലീസ് ഇടപെടലില്‍ ആയിരത്തിലേറെ പൂച്ചകളെ രക്ഷിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്.രണ്ട് വര്‍ഷം മുന്‍പ് ചൈനീസ നഗരമായ ഷെന്‍സെന്‍ പൂച്ചയിറച്ചിയും നായയുടെ ഇറച്ചിയും ഭക്ഷിക്കുന്നത് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കിഴക്കൻ യൂറോപ്പിൽ നിന്ന് അൻഡോറ വഴി സ്‌പെയിനിലേക്ക് അനധികൃതമായി മൃഗങ്ങളെ ഇറക്കുമതി ചെയ്ത സംഘം പിടിയിലായിരുന്നു.

പട്ടിയും പൂച്ചയും അടക്കം നാന്നൂറിലേറെ മൃഗങ്ങളെയാണ് സംഘം അനധികൃതമായി സ്പെയിനിലേക്ക് ഇറക്കുമതി ചെയ്തത്.30 മില്യണ്‍ നായകളെ ഇറച്ചി ആവശ്യത്തിനായി ഏഷ്യയില്‍ കൊലപ്പെടുത്തുന്നുവെന്നാണ് മൃഗാവകാശ സംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്.