കെയറർ വിസകളുടെ പേരിൽ വ്യാപകമായ തട്ടിപ്പ്; നിയന്ത്രണങ്ങളേർപ്പെടുത്തി യുകെ സർക്കാർ

വിദേശത്തേക്ക് ജോലി നേടി പോകാൻ ശ്രമിക്കുന്നവർ ഏറെയാണ്. എന്നാൽ പല ജോലികളുചേയും പേരിൽ തട്ടിപ്പുകളും നടക്കുന്നുണ്ട്. അത്തരത്തിൽ ഒരു തട്ടിപ്പിനെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്നതായാണ് ഇപ്പോൾ യുകെയിൽ നിന്നുള്ള റിപ്പോർട്ടുകൾ.കെയറര്‍ വീസയുടെ പേരില്‍ തട്ടിപ്പു വ്യാപകമാകുന്നതായി പരാതികള്‍ ഉയര്‍ന്നതോടെയാണ് യുകെ സർക്കാർ കർശന നിയന്ത്രണങ്ങളുമായി രംഗത്തെത്തിയത്.

സ്വന്തം ലേഖകൻ: കെയറര്‍ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ഉയർന്നതോടെ സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്(സിഒഎസ്) വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് യുകെ സര്‍ക്കാര്‍. നേരത്തെ അനുവദിച്ച സർട്ടിപിക്കറ്റുകള്‍ക്ക് അംഗീകരാരമുണ്ട്. എന്നാൽ പുതിയതായി സിഒഎസ് അനുവദിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയൊരു നിയമനം ആവശ്യമുണ്ടെന്ന് ഉറപ്പു വരുത്തിയാൽ മാത്രമാണ് കേര്‍ ഹോം കമ്പനികള്‍ക്കും ഇപ്പോള്‍ സിഒഎസ് അനുവദിക്കുക.

പുതിയതായി സിഒഎസ് അപേക്ഷിച്ച കമ്പനികള്‍ക്ക് അപേക്ഷ അവലോകനത്തിലാണ് എന്ന നിലയാണ് ഹോം ഓഫിസ് വെബ്സൈറ്റില്‍ കാണിക്കുന്നത്. അതേ സമയം നേരത്തെ അനുവദിച്ച സിഒഎസുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു തടസമില്ല. ഇതോടൊപ്പം സംശയം ഉയര്‍ന്നിട്ടുള്ള ഹോമുകളില്‍ ഉദ്യോഗസ്ഥരുടെ പരിശോധനകളും നടക്കുന്നുണ്ട്. സിഒഎസ് അനുവദിക്കുന്നതിന് അര്‍ഹതയുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനാണ് പരിശോധന നടക്കുന്നത്.

തട്ടിപ്പു നടത്തിയതായി ആരോപണം ഉയര്‍ന്ന പല കമ്പനികളുടെയും ലൈസന്‍സും ഇതിനകം റദ്ദാക്കി.ചില ഹോം മാനേജുമെന്‍റുകള്‍ക്ക് കഴിഞ്ഞ നിശ്ചിത വര്‍ഷങ്ങളില്‍ അനുവദിച്ച സിഒഎസുകളുടെയും എത്ര നിയമനങ്ങള്‍ നത്തി എന്നതിന്‍റെയും വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിഒഎസുകള്‍ ലഭിച്ചവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടോ, ഇല്ലയോ എന്നതു സംബന്ധിച്ച വിവരങ്ങളും ഹാജരാക്കണമെന്നാണ് നിര്‍ദേശം.

സിഒഎസ് ലഭിച്ചവര്‍ക്ക് കരാര്‍ പ്രകാരമുള്ള ജോലി നല്‍കാന്‍ കമ്പനികള്‍ക്കു സാധിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനാണ് പരിശോധന. കെയറര്‍ നിയമനത്തിന് നിയോഗിച്ച ഏജന്‍സികള്‍ക്കു പുറമേ ചില ഹോമുകള്‍ തന്നെ നേരിട്ടു വീസ വന്‍ വിലയ്ക്കു വിറ്റു പണം ഉണ്ടാക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.ഇന്ത്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ ഈടാക്കി സിഒഎസ് നല്‍കിയ ശേഷം യുകെയില്‍ എത്തിവരാണ് അദികവും പരാതി നൽകിയിരിക്കുന്നത്.

കെയറർ വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് ജോലി ഇല്ലാതെ ഉദ്യോഗാര്‍ഥികള്‍ ദുരിതത്തിലായതായി നിരവധി പരാതികൾ ഇതിനോടകം യുകെ സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ കൊച്ചിയില്‍ നിന്നുള്ള ഏജന്‍സി 400ല്‍ ഏറെ ഉദ്യോഗാര്‍ഥികളെ യുകെയില്‍ എത്തിച്ച് പണം തട്ടിയതായി പരാതി ഉയര്‍ന്നത് വാര്‍ത്തയായിരുന്നു.

വിസ ലഭിച്ചു യുകെയില്‍ എത്തിയ യുവാവ് മാസങ്ങള്‍ ഭക്ഷണം ലഭിക്കാതെ ആപ്പിള്‍ കഴിച്ച് വിശപ്പടക്കിയ വാര്‍ത്തയും അധികൃതരുടെ ശ്രദ്ധയിലെത്തിയിട്ടുണ്ട്. ഇത് പ്രവാസി ലീഗല്‍ സെല്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ കേരള കേന്ദ്ര സര്‍ക്കാരുകളുടെയും യുകെയിലെ ഹൈക്കമ്മിഷന്‍റെയും ശ്രദ്ധയില്‍ പെടുത്തിയതോടെ യുകെ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തി. ഉദ്യോഗാര്‍ത്ഥികളും നിരവധിപ്പേര്‍ പരാതികളുമായി രംഗത്തെത്തിയതോടെയാണ് സിഒഎസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ