വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനൊരുങ്ങി കാനഡ; താമസ സൗകര്യങ്ങളും തൊഴിലില്ലായ്മയും വില്ലനാകുന്നു

വിദേശ പഠനം ആഗ്രഹിക്കുന്നവർ നിരവധിയാണ്. ഉപരി പഠനവും , മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യങ്ങളുമാണ് ആളുകളെ വിദേശത്തേക്ക് ആകർഷിക്കുന്നത്. അക്കാര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളടക്കം നിരവധിപ്പേരുടെ സ്വപ്നഭൂമിയാണ് കാനഡ. എന്നാൽ ഇപ്പോൾ കാനഡയിൽ നിന്ന് വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. വിദേശ വിദ്യാർഥികളുടെ എണ്ണം രാജ്യത്ത് നിയന്ത്രിക്കാനൊരുങ്ങുകയാണ് കനേഡിയൻ സർക്കാർ‌.

താമസ സൗകര്യങ്ങളും തൊഴിലില്ലായ്മയും പ്രതിസന്ധിയായതോടെയാണ് പുതിയ തീരുമാനം. തൊഴിലില്ലായ്മയും വീട് ലഭ്യതക്കുറവും വർധിക്കുന്നതിനിടെ കാനഡയിൽ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ. എന്നാൽ സർക്കാർ കൊണ്ടുവരാൻ പദ്ധതിയിടുന്ന പരിധി എത്രയാണെന്നു മാർക് മില്ലർ വ്യക്തമാക്കിയില്ല.ഒരു കനേഡിയൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു മന്ത്രിയുടെ പ്രതികരണം. കാനഡയിൽ വിദേശ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

നിയന്ത്രണാതീതം എന്നാണു നിലവിലെ അവസ്ഥയെ മന്ത്രി വിശേഷിപ്പിച്ചത്. പരിഭ്രമം ജനിപ്പിക്കുന്ന കണക്കുകളാണുള്ളതെന്നും മന്ത്രി പറഞ്ഞു.വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ പരിധി കൊണ്ടുവരുന്നതു കാന‍ഡയിൽ വീട് ലഭ്യതക്കുറവിനുള്ള ഏക പരിഹാരമായിട്ടല്ല കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2022ൽ എട്ടു ലക്ഷത്തിൽ പരം വിദേശ വിദ്യാർഥികളാണു കാനഡയിലുണ്ടായിരുന്നത്. 2012 ൽ ഇത് 2,75,000 ആയിരുന്നു. എളുപ്പത്തിൽ വർക്ക് പെർമിറ്റ് നേടാൻ കഴിയുന്ന രാജ്യമായതിനാൽ വിദേശ വിദ്യാർഥികളുടെ പ്രിയപ്പെട്ട രാജ്യമാണ് കാനഡ.