ഇന്ത്യയോടൊപ്പം കാനഡയെ ഒന്നിച്ചെതിര്‍ത്ത് അയല്‍ രാജ്യങ്ങള്‍; കൊലപാതകികളുടെ ഹബ്ബായി മാറുന്നുവെന്ന് ബംഗ്ലാദേശ്; ഭീകരരുടെ പറുദീസയെന്ന് ശ്രീലങ്ക

കാനഡയുമായുള്ള നയതന്ത്ര പേരാട്ടത്തില്‍ ഇന്ത്യക്കൊപ്പം ചേര്‍ന്ന് അയല്‍ രാജ്യങ്ങള്‍. ശ്രീലങ്കയ്ക്ക് പുറമെ ബംഗ്ലാദേശും ഇന്ത്യയെ പൂര്‍ണമായും പിന്തുണച്ച് രംഗത്തെത്തി. കൊലപാതകികളുടെ ഹബ്ബായി കാനഡ മാറുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുല്‍ മോമന്‍ ആവശ്യപ്പെട്ടു.

കൊലപാതകികള്‍ക്ക് കാനഡയിലേക്ക് പോകാനും സംരക്ഷണം തേടാനും സാധിക്കും. ഇവര്‍ക്ക് കാനഡയില്‍ സുഖജീവിതമാണ്. എന്നാല്‍, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ദുരിത ജീവിതം നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് സ്ഥാപകന്‍ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ കൊലയാളിയെക്കുറിച്ചുള്ള ചോദ്യത്തിനാണ് അദേഹം ഇത്തരമൊരു മറുപടി നല്‍കിയത്.

മുജിബുര്‍ റഹ്മാന്റെ കൊലയാളിക്കും കാനഡയില്‍ നല്ല ജീവിതമാണ്. കൊലയാളി അവിടെ തന്നെയുണ്ട്. അയാളെ തിരിച്ച് ബംഗ്ലാദേശിലേക്ക് അയക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും കാനഡ തയാറായില്ല. ഇതുമായി ബന്ധപ്പെട്ട് കനേഡിയന്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം. നിലവില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും കാനഡക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ഇന്ത്യ-കാനഡ തര്‍ക്കത്തില്‍ നേരത്തെ തന്നെ ഇന്ത്യക്കൊപ്പം ശ്രീലങ്ക ചേര്‍ന്നിരുന്നു. കാനഡ ഭീകരരുടെ സുരക്ഷിത താവളമായി മാറിയെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്നതെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി ആരോപിച്ചു.

ഇന്ത്യക്കൊപ്പമാണ് തങ്ങളെന്നും ശ്രീലങ്ക വ്യക്തമാക്കി. ഇന്ത്യയ്‌ക്കെതിരെ ഒരു തെളിവും ഇല്ലാതെയാണ് ട്രൂഡോ പരാമര്‍ശം നടത്തിയിരിക്കുന്നത്. അതില്‍ അതിശയിക്കാന്‍ ഒന്നുമില്ല. മുന്‍പും ഇത്തരത്തില്‍ അടിസ്ഥാന രഹിതമായ ആരോപണവുമായി രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ട്രൂഡോ ഇതേകാര്യം അവര്‍ ശ്രീലങ്കയോടും ചെയ്തിരുന്നു. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന അങ്ങേയറ്റത്തെ നുണയാണു കാനഡ പറഞ്ഞത്. ഞങ്ങളുടെ രാജ്യത്ത് യാതൊരു വംശഹത്യയുമില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അലി സാബ്രി പറഞ്ഞു.

ഒരാളും മറ്റൊരു രാജ്യത്തിന്റെ കാര്യങ്ങളിലേക്കു തലയിടുകയോ എങ്ങനെ ഭരിക്കണമെന്ന് നിര്‍ദേശിക്കുകയോ ചെയ്യേണ്ടതില്ല. ഇന്ത്യന്‍ മഹാസമുദ്രമെന്ന മേല്‍വിലാസം വളരെ പ്രധാനപ്പെട്ടതാണ്. മേഖലയെ ശക്തിപ്പെടുത്താനായി ഒരുമിച്ച് നില്‍ക്കണം. അങ്ങനെയാണു സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാവുകയെന്നും അദേഹം പറഞ്ഞു. ട്രൂഡോ അടുത്തിടെ നാസി ബന്ധമുണ്ടായിരുന്നവരെ രാജ്യത്തേയ്ക്ക് ക്ഷണിച്ചു വരുത്തിയിരുന്നു. ഇതില്‍ നിന്നും വ്യക്തമാക്കാം അദ്ദേഹത്തിന്റെ നിലപാട്. കനഡ ഒരു വിഭാഗം തീവ്രവാദികളുടെ പറുദീസയായി മാറി. അതില്‍ ഒട്ടും ആശങ്കപ്പെടാനില്ലന്നും അദേഹം പറഞ്ഞു.