പുതിയതായി അച്ചടിച്ച കറന്‍സി നോട്ടുമായി വന്ന ബൊളീവിയന്‍ വിമാനം തകര്‍ന്നുവീണു, 15 മരണം; പണമെടുക്കാനായി തടിച്ചുകൂടി ആളുകള്‍

ബൊളീവിയയില്‍ കറന്‍സി നോട്ടുകളുമായി പോയ സൈനിക വിമാനം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു. തലസ്ഥാനമായ ലാ പാസിന് സമീപം എല്‍ ആള്‍ട്ടോ വിമാനത്താവളത്തില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. മുപ്പതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. ബൊളീവിയ വ്യോമസേനയുടെ ഹെര്‍ക്കുലീസ് സി130 വിമാനമാണ് തകര്‍ന്നുവീണത്. വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ റണ്‍വേയില്‍നിന്ന് തെന്നിമാറുകയായിരുന്നെന്ന് ബൊളീവിയ പ്രതിരോധ മന്ത്രി മാര്‍സെലോ സാലിനാസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. സാന്താക്രൂസില്‍ നിന്ന് പുതുതായി അച്ചടിച്ച കറന്‍സി നോട്ടുകളുമായി രാജ്യതലസ്ഥാനമായ ലാ പാസിലേക്ക് വരുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഹെര്‍ക്കുലീസ് സി-130 എന്ന വിമാനം എല്‍ ആള്‍ട്ടോ വിമാനത്താവളത്തില്‍ ലാന്‍ഡ്ചെയ്യുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി സമീപത്തെ ഹൈവേയിലേക്ക് ഇടിച്ചുകയറി തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. വിമാനം ഇടിച്ചുകയറി ഹൈവേയിലുണ്ടായിരുന്ന 15-ഓളം വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചതായും അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.എല്‍ ആള്‍ട്ടോ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം. അപകടത്തില്‍ ഏതാനും വാഹനങ്ങളും തകര്‍ന്നു.

അപകടത്തില്‍പ്പെട്ട വിമാനത്തിന്റെയും തകര്‍ന്നവാഹനങ്ങളുടെയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന നോട്ടുകള്‍ അപകടസ്ഥലത്ത് ചിതറികിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനത്തില്‍നിന്ന് വീണ നോട്ടുകള്‍ ശേഖരിക്കാനായി ആളുകള്‍ തടിച്ചുകൂടിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. റോഡില്‍ ചിതറിക്കിടക്കുന്ന കറന്‍സി നോട്ടുകള്‍ ശേഖരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അപകടത്തെ തുടര്‍ന്ന് എല്‍ ആള്‍ട്ടോ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.

Read more

അപകടത്തില്‍ 15 പേര്‍ മരിച്ചതായി അഗ്‌നിരക്ഷാസേന മേധാവി പവേല്‍ ടൊവാര്‍ സ്ഥിരീകരിച്ചു. അതേസമയം, മരിച്ചവര്‍ വിമാനത്തിലുണ്ടായിരുന്നവരാണോ വാഹനങ്ങളിലെ യാത്രക്കാരാണോ എന്നകാര്യം വ്യക്തമാക്കിയിട്ടില്ല. അതിനിടെ, വിമാനത്തിലുണ്ടായിരുന്ന ആറുജീവനക്കാരില്‍ രണ്ടുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ബൊളീവിയന്‍ വ്യോമസേന ജനറല്‍ സെര്‍ജിയോ ലോറ പറഞ്ഞു. സാന്താക്രൂസില്‍നിന്നാണ് വിമാനം എല്‍ ആള്‍ട്ടോ വിമാനത്താവളത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അപകടകാരണം സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്ന് ബൊളീവിയന്‍ പ്രതിരോധമന്ത്രി മാഴ്സെലോ സാലിനാസും പ്രതികരിച്ചു. അതേസമയം, സീരിയല്‍നമ്പറുകളില്ലാത്തതിനാല്‍ വിമാനത്തിലുണ്ടായിരുന്ന നോട്ടുകള്‍ക്ക് വിനിമയമൂല്യമില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് ഡേവിഡ് എസ്പിനോസ പ്രതികരിച്ചു. വിമാനത്തിലുണ്ടായിരുന്ന നോട്ടുകള്‍ തലസ്ഥാനമായ ലാ പാസിലേക്ക് കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വിമാനത്തില്‍ എത്ര തുകയുടെ കറന്‍സി നോട്ടുകളുണ്ടായിരുന്നുവെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് വ്യക്തമാക്കിയില്ല.