പൗരത്വ ബില്ലിനെ കുറിച്ചുള്ള ആശങ്കകൾക്കിടെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശനം റദ്ദാക്കി

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുൾ മോമെൻ ഇന്ത്യ സന്ദർശനം റദ്ദാക്കി. ഇന്ന് മുതൽ -14 വരെ അദ്ദേഹം ഇന്ത്യ സന്ദർശിക്കാനിരിക്കുകയായിരുന്നു. രാജ്യസഭ ബുധനാഴ്ച പാസാക്കിയ പൗരത്വ (ഭേദഗതി) ബില്ലിനെതിരെ ബംഗ്ലാദേശ് ശക്തമായ എതിർപ്പ് ഉന്നയിക്കുന്നതിനിടയിലാണ് ഇത്. ഇന്ത്യൻ ഓഷ്യൻ മീറ്റിനും ഡൽഹി ഡയലോഗിനും ബംഗ്ലാദേശ് മന്ത്രി ഇന്ന് വൈകുന്നേരം ഇന്ത്യയിൽ എത്തേണ്ടതായിരുന്നു.

“ബുഡിജിബി ദെബോഷ്”, “ബിജോയ് ദെബോഷ്” എന്നിവയിൽ പങ്കെടുക്കേണ്ടതിനാൽ ന്യൂഡൽഹിയിലേക്കുള്ള എന്റെ യാത്ര റദ്ദാക്കേണ്ടി വന്നു. മാത്രമല്ല ഞങ്ങളുടെ സംസ്ഥാന മന്ത്രി മാഡ്രിഡിലും ഞങ്ങളുടെ വിദേശ സെക്രട്ടറി ഹേഗിലുമാണ്. ഈ സാഹചര്യത്തിൽ രാജ്യത്ത് എന്റെ സാന്നിദ്ധ്യം ആവശ്യമാണെന്നത് കണക്കിലെടുത്ത്, ഇന്ത്യ സന്ദർശനം റദ്ദാക്കാൻ ഞാൻ തീരുമാനിച്ചു. എന്നിരുന്നാലും, ജനുവരിയിൽ നടക്കുന്ന അടുത്ത മീറ്റിംഗിൽ പങ്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ ഞങ്ങളുടെ ഡി.ജിയെ അയയ്ക്കുന്നു” മന്ത്രിയെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

മതനിരപേക്ഷ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ ചരിത്രപരമായ സ്വഭാവത്തെ ദുർബലപ്പെടുത്താൻ പൗരത്വ (ഭേദഗതി) ബില്ലിന് കഴിയുമെന്ന് ബുധനാഴ്ച എ കെ അബ്ദുൾ മോമെൻ പറഞ്ഞു. ന്യൂനപക്ഷങ്ങൾ തന്റെ രാജ്യത്ത് മതപരമായ പീഡനം നേരിടുന്നുവെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണം അദ്ദേഹം നിരസിക്കുകയും ചെയ്തു.