അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളില്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ന്നു; സാരമായ കേടുപാടുകള്‍ സംഭവിച്ചു; തുറന്ന് സമ്മതിച്ച് ഇറാന്‍

അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളില്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ന്നുവെന്ന് സമ്മതിച്ച് ഇറാന്‍. ആക്രമണത്തില്‍ ആണവ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചുവെന്നും സംവിധാനങ്ങള്‍ക്കും സാരമായ കേടുപാടുകളുണ്ടായിട്ടുണ്ടെന്നും ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മാഈല്‍ ബഗാഈ പറഞ്ഞു.

ഇരു രാജ്യങ്ങളുടെ ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങള്‍, ധാര്‍മികത, നയതന്ത്രം എന്നിവക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. ഇറാന്‍ നയതന്ത്രത്തിന്റെ വഴി ഉപേക്ഷിച്ചിട്ടില്ല, പക്ഷേ പാശ്ചാത്യ സര്‍ക്കാറുകളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്നത് തുടരും. അവര്‍ ഒരുഭാഗത്ത് ചര്‍ച്ചയെയും നയതന്ത്രത്തെയും കുറിച്ച് സംസാരിക്കുമ്‌ബോള്‍ തന്നെ, മറുഭാഗത്ത് ആക്രമണവും പ്രോത്സാഹിപ്പിക്കുന്നു. ഈ വൈരുദ്ധ്യങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ബഗാഈ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നാല്‍, ഇറാന്റെ ആണവ പദ്ധതികള്‍ പൂര്‍ണമായും തകര്‍ത്തെന്ന അമേരിക്കന്‍ അവകാശവാദം തെറ്റാണെന്ന് പെന്റഗണ്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ശനിയാഴ്ചയിലെ ബോംബിങ്ങില്‍ ഇറാന്റെ സമ്ബുഷ്ട യുറേനിയം ശേഖരം നശിപ്പിക്കാന്‍ യു.എസ് ആക്രമണത്തിന് കഴിഞ്ഞിട്ടില്ലെന്നും പെന്റഗണിന്റെ പ്രധാന ഇന്റലിജന്‍സ് വിഭാഗമായ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇറാനില്‍ ഭരണകൂടമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്നും അതു കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ ഉച്ചകോടിക്കായി നെതര്‍ലന്‍ഡ്‌സിലെ ഹേഗിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുമ്പോഴാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.

ഇറാനിലെ മതഭരണകൂടത്തെ താഴെയിറക്കണമെന്ന ഇസ്രയേലിന്റെ മനോഭാവത്തിന് വിരുദ്ധമാണ് ട്രംപിന്റെ അഭിപ്രായം. എന്നാല്‍, കഴിഞ്ഞദിവസം അദ്ദേഹം ഇസ്രയേലിന്റെ ആഗ്രഹത്തോട് അനുഭാവമുള്ളതായി സൂചിപ്പിച്ചിരുന്നു.

Read more

ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലിനെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ പൂര്‍ണമായി പാലിക്കാന്‍ ഇരുരാജ്യത്തോടും അദ്ദേഹം അഭ്യര്‍ഥിച്ചു.