ആദ്യം ഇന്ത്യ നരകക്കുഴി, വാര്‍ത്തയായതോടെ ഇന്ത്യ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാള്‍ നയിക്കുന്ന മഹത്തായ രാജ്യമെന്ന് തിരുത്തി ട്രംപ്

ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്നും ഇരു രാജ്യങ്ങളിലുമുള്ളവര്‍ യുഎസ് തീരത്തുവന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടിട്ടു പോകുകയാണെന്നുമുള്ള അധിക്ഷേപ പ്രസ്താവന സമൂഹമാധ്യമത്തില്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കകം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരുത്തി. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിള്‍ സാവേജിന്റെ പോഡ്കാസ്റ്റും സംഭാഷണത്തിന്റെ പകര്‍പ്പുംപങ്കുവച്ച് നടത്തിയ പരാമര്‍ഷങ്ങളാണ് വിമര്‍ശനം ഉയര്‍ന്നതോടെ ട്രംപ് തിരുത്തിയത്.

അമേരിക്കയുടെ ജന്മാവകാശ പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് സാവേജ് നടത്തിയ വംശീയ പരാമര്‍ശത്തില്‍, രണ്ട് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ‘ഒന്‍പതാം മാസത്തില്‍ ഒരു കുഞ്ഞിനെ ഉപേക്ഷിക്കാന്‍’ യുഎസിലേക്ക് വരാറുണ്ടെന്നും നിയമം അവരെ ‘തല്‍ക്ഷണ’ യുഎസ് പൗരന്മാരാക്കി മാറ്റുന്നുവെന്നും ആരോപിച്ചു. ഇതാണ് ട്രംപ് പങ്കുവെച്ചത് ഒപ്പം പൗരത്വവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന മൈക്കല്‍ സാവേജിന്റെ വീഡിയോയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്.

‘ഗര്‍ഭത്തിന്റെ 9ാം മാസം നമ്മുടെ തീരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചിടാനായി അവര്‍ വരും. എന്നിട്ട് ഇന്ത്യയില്‍ നിന്നോ ചൈനയില്‍ നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും നരകക്കുഴികളില്‍ നിന്നോ മുഴുവന്‍ കുടുംബത്തെയും ഇങ്ങോട്ടു കൊണ്ടുവരും. കുടിയേറ്റത്തെ അനുകൂലിക്കുന്ന അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ യുഎസിനെ കുപ്പത്തൊട്ടിയാക്കുകയാണ്. ഇങ്ങനെ പോയാല്‍ യുഎസ് ഇന്ത്യയുടെയും ചൈനയുടെയും കോളനിയായി മാറും. തൊഴില്‍സാധ്യതകളും ഇവര്‍ അട്ടിമറിക്കുകയാണ്’

ട്രംപ് എന്ത് പറഞ്ഞാലും ഒഴുക്കന്‍ മട്ടില്‍ പ്രതികരിക്കാതെ തടിതപ്പുന്ന മോദി സര്‍ക്കാര്‍ ഇക്കുറിയും വിഷയത്തെ അപലപിച്ചില്ല. ഇന്ത്യയെക്കുറിച്ചുള്ള അധിക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. സംഭവം ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും വ്യാപക വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തതിനെ തുടര്‍ന്ന് ‘ഇന്ത്യ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാള്‍ നയിക്കുന്ന മഹത്തായ രാജ്യമാണ്’ എന്ന് ട്രംപ് പറഞ്ഞതായി ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. എവിടെവച്ചാണ് ട്രംപ് ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമാക്കിയിട്ടില്ല.

വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് മോദി ആരെയാണ് ഭയക്കുന്നതെന്നും 140 കോടി ജനങ്ങളുടെ രോഷത്തിന് മറുപടി പറയാന്‍ അദ്ദേഹത്തിന് സമയം കിട്ടുമെന്നാണ് കരുതുന്നതെന്നും പ്രസ്താവിച്ചു.