ഉക്രൈന് ആയുധം എത്തിക്കും; ഓസ്‌ട്രേലിയ

റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ഉക്രൈന് സഹായവുമായി ഓസ്‌ട്രേലിയയും. ഉക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധം എത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

തങ്ങളുടെ നാറ്റോ സഖ്യകകക്ഷികളിലൂടെ വേണ്ട സഹായമെത്തിക്കുമെന്നും അതാണ് ഏറ്റവും റലപ്രദമായ മാര്‍ഗം എന്നുമാണ് അദ്ദേഹം പറഞ്ഞത്. അതേ സമയം ഓസ്‌ട്രേലിയയില്‍ റഷ്യന്‍ ചാനലായ റഷ്യ ടുഡെ ടിവിയുടെ സംപ്രേഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

റഷ്യയുടെ അധിനിവേശത്തെ ചെറുത്ത് നില്‍ക്കാന്‍ ഉക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രാന്‍സ്, ജര്‍മനി എന്നിവയടക്കമുള്ള രാജ്യങ്ങളും അറിയിച്ചു. ഉപരിതല മിസൈലുകളും, ആന്റി-ടാങ്ക് ആയുധങ്ങളും നല്‍കുമെന്ന് ജര്‍മ്മനിയും 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 ‘സ്റ്റിംഗര്‍’ ഉപരിതല മിസൈലുകളും ഉക്രൈന് നല്‍കുമെന്ന് ബെര്‍ലിനും അറിയിച്ചു.

നേരത്തെ റഷ്യയ്ക്ക് എതിരായി ഉണ്ടായിരുന്ന സ്വിഫ്റ്റ് ഉപരോധത്തിനും ജര്‍മനി പിന്തുണ നല്‍കിയിരുന്നു. യുക്രൈന്‍ സൈന്യത്തിന് 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കുമെന്ന് ബെല്‍ജിയവും അറിയിച്ചു. ഉക്രൈന് സൈനിക സഹായമായി 350 മില്യണ്‍ ഡോളര്‍ കൂടി അമേരിക്ക അനുവദിച്ചു.

റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിലുള്ള റഷ്യന്‍ സമ്പത്തുകള്‍ മരവിപ്പിക്കും. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി അമേരിക്കയില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

സ്വയം പ്രതിരോധത്തിനായി ഉക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അറിയിച്ചിരുന്നു. 300 ദശലക്ഷം യൂറോയുടെ അധിക ബജറ്റ് സഹായം ഫ്രാന്‍സ് യുക്രൈന് നല്‍കുമെന്നും അവര്‍ക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ നല്‍കുമെന്നും മാക്രോണ്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സ് മുമ്പ് സഹായവും ബജറ്റ് പിന്തുണയും നല്‍കിയിട്ടുണ്ട്.