കാലില്‍ കടിച്ച മുതലയെ തിരിച്ച് കടിച്ച് കർഷകൻ; ജീവൻ രക്ഷിച്ചത് തലനാരിഴയ്ക്ക്

ജീവികളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പലവഴിയും ആളുകൾ സ്വീകരിക്കാറുണ്ട്. അപകടകാരികളായ ജീവികളാണെങ്കിൽ ഓടി രക്ഷപ്പെടാനോ, കബളിപ്പിച്ച് മാറുവാനോ ആയിരിക്കും പലരും ശ്രമിക്കുക. ചില സന്ദർഭങ്ങളിൽ തിരിച്ച് ആക്രമിച്ച് തുരത്താൻ നോക്കാറുണ്ട്. അത്തരത്തിൽ ഒരു കർഷകൻ മുതലയെ തുരത്തിയ സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

ഓസ്ട്രേലിയയിലാണ് സംഭവം. കന്നുകാലി ഫാം നടത്തി ഉപജീവനം നടത്തിയിരുന്ന കർഷനാണ് മുതലയുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. അതും തന്നെ കടിച്ച മുതലയെ തിരിച്ച് കടിച്ചാണ് ഇയാൾ ജീവൻ രക്ഷിച്ചെടുത്തത്. മുതല കാലില്‍ കടിച്ച സമയത്ത് മുതലയുടെ കണ്‍ പോളയില്‍ കടിച്ചാണ് കർഷകന്‍ രക്ഷപ്പെട്ടത്. കാലിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ കഴിഞ്ഞ ദിവസമാണ് ചികിത്സ നടത്തി ആശുപത്രി വിട്ടത്.

10 അടിയിലേറെ നീളമുള്ള മുതലയാണ് ഇയാളെ ആക്രമിച്ചത്. തടാകക്കരയിൽ നിർമ്മിക്കുന്ന വേലിക്കരികിലേക്ക് പോകുന്നവഴിയാണ് മുതല കർഷകനെ ആക്രമിച്ചത്.വലതുകാലില്‍ കടിച്ച് തടാകത്തിലേക്ക് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഇടതുകാൽ കൊണ്ട് മുതലയെ തൊഴിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇയാൾ മരണവെപ്രാളത്തിനിടെ മുതലയുടെ കൺപോളയിൽ കടിക്കുകയായിരുന്നു. ഇതോടെ മുതല കാലിലെ പിടി അയച്ചു. ഞൊടിയിടയിൽ ഇയാൾ പരിക്കേറ്റ കാലുമായി ഓടി രക്ഷപ്പെടുകയായിരുന്നു.

ചെളിയിലൂടെ നടന്ന് തടാകക്കരയിലുള്ള വേലികള്‍ നിർമ്മിക്കുകയും അറ്റകുറ്റ പണികള്‍ നടത്തുകയും പതിവാണെങ്കിലും മുതലയുടെ ആക്രമണം നേരിടുന്നത് ആദ്യമാണെന്നാണ് കർഷകന്‍ പറയുന്നത്. കാലിലല്ലാതെ മറ്റേതെങ്കിലും ശരീരഭാഗത്താണ് കടിയേറ്റിരുന്നതെങ്കിൽ രക്ഷപ്പെടൽ അസാധ്യമായിരിക്കുമെന്നും കർശകൻ പറഞ്ഞു.

ഓസ്ട്രേലിയയുടെ വടക്കന്‍ മേഖലയില്‍ മുതലകള്‍‌ സംരക്ഷിത ജീവിയാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ശാസ്ത്രപരമായ ഗവേഷണങ്ങള്‍ക്കും മുതലകള്‍ക്ക് പ്രാധാന്യമുണ്ട്. ഏപ്രില്‍ മാസത്തില്‍ ക്വീന്‍സ് ലാന്‍ഡില്‍ മുതലയുടെ ആക്രമണം ഉണ്ടായിരുന്നു.