'കുടിയേറ്റം കുറയ്ക്കുക ലക്ഷ്യം'; കുടുംബവിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി യു.കെ

കുടുംബവിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാനപരിധി കുത്തനെ ഉയര്‍ത്തി യു.കെ. വരുമാനപരിധി 18,600 പൗണ്ടിൽ നിന്ന് 29,000 പൗണ്ടായി ഉയർത്തി. 55 ശതമാനത്തിൽ അധികമാണ് വർദ്ധന. അടുത്ത വർഷം ഇത് 38,700 പൗണ്ടായി വർധിപ്പിച്ചേക്കും.

കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണിത്. വിദേശത്തുനിന്ന് തൊഴിൽ തേടി യു.കെ.യിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി. വൻ തോതിലുള്ള കുടയേറ്റത്തിൽ നമ്മൾ അവസാന പോയൻ്റിലെത്തിയെന്നും ബ്രിട്ടീഷ് ജനതയ്ക്ക് സ്വീകാര്യമായ രീതിയിൽ എണ്ണം കുറയ്ക്കുന്നത് എളുപ്പത്തിലുള്ള പരിഹാരമല്ലെന്നും യു.കെ മന്ത്രി ജെയിംസ് ക്ലവർലി പറഞ്ഞു.

ഇമിഗ്രേഷൻ സംവിധാനത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനുള്ള വലിയ പദ്ധതി ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ച് ആഴ്‌ചകൾക്കുള്ളിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. യുകെയിൽഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം കൂടിയാണ് ഇമിഗ്രേഷൻ. സുനകിൻ്റെ പാർട്ടിയായ കൺസർവേറ്റീവ്സ് തിരഞ്ഞെടുപ്പിൽ വലിയ തോൽവി നേരിടുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ഇതും നടപടിയുടെ മറ്റൊരു വിഷയമായി വിലയിരുത്തപ്പെടുന്നു.

സ്റ്റുഡന്റ് വിസ റൂട്ട് നടപടികൾ കർശനമാക്കാനുള്ള 2023-മേയ് മാസത്തിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്‌കാരം. സ്റ്റുഡൻ്റ് വിസയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനോടൊപ്പം നാഷണൽ ഹെൽത്ത് സർവീസ് ഉപയോഗപ്പെടുത്തുന്ന വിദേശ പൗരൻമാർക്ക് ഹെൽത്ത് സർചാർജിൽ 66 ശതമാനത്തിൻ്റെ വർധനവുമുണ്ടായി.

രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് യു.കെ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. വിസാ നിയമങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ കുടിയേറ്റതോത് കുറയ്ക്കുമെന്നും അത് രാജ്യത്തിന് ഗുണംചെയ്യുമെന്നും ഋഷി സുനക് അഭിപ്രായപ്പെട്ടിരുന്നു. കുടിയേറ്റം നിയന്ത്രിക്കാനും രാജ്യത്ത് വരുന്നവർ നികുതിദായകർക്ക് ഭാരമാകാതിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ലക്ഷ്യമിട്ടുള്ള ഋഷി സുനകിന്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ മാറ്റം.