ഇമ്രാന്‍റെ അറസ്റ്റിൽ തകിടം മറിഞ്ഞ് പാക് രാഷ്ട്രീയം; രൂക്ഷമായി സാമ്പത്തിക പ്രതിസന്ധി, സൈന്യം ഇറങ്ങിയേക്കും

മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്‌‍റെ അറസ്റ്റ് പാകിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യത്തെ തകിടം മറിച്ചിരിക്കുകയാണ്. തോഷാഖാന അഴിമതി കേസിലാണ് ഇമ്രാൻഖാന് തിരിച്ചടി നേരിട്ടത്.കേസിൽ ഇമ്രാൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 3 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു.

പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ജയിലിൽ കഴിയേണ്ടിവരുമെന്നും കോടതി ഉത്തരവിൽ പറയുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇമ്രാന് അഞ്ച് വര്‍ഷത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കലങ്ങി മറിഞ്ഞത്. ഇമ്രാൻഖാൻ നയിക്കുന്ന തെഹ്‌രീകെ ഇൻസാഫ് പാർട്ടി അധികാരത്തിൽ എത്തുന്നത് തടയാൻ തെരഞ്ഞെടുപ്പിൽ പാക് പട്ടാളം ഇറങ്ങിയേക്കും എന്നൊരു സൂചന നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

പാക്കിസ്ഥാൻ പാർലമെന്റ് ഈ മാസം ഒൻപതിനു പിരിച്ചുവിമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രഖ്യാപിച്ചതോടെ വരുന്ന നവംബറിന് മുമ്പ് തെരഞ്ഞെടുപ്പ് നടക്കുമെന്നും ഉറപ്പായി. രാഷ്ട്രീയ സംഘർഷങ്ങൾക്കും വലിയ സാന്പത്തിക പ്രതിസന്ധിക്കും ഇടയിൽ ആണ് പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസും ഒന്നിച്ചുതന്നെ സഖ്യമായി തെരഞ്ഞെടുപ്പ് നേരിടും.തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ മത്സരിക്കാൻ അയോഗ്യനായ ഇമ്രാൻ ഖാന്റെ അടുത്ത നീക്കം എന്താകുമെന്ന ആകാക്ഷയിലാണ് പാർട്ടി അണികൾ. അതേ സമയം ഇമ്രാന്റെ അറസ്റ്റിൽ രാജ്യത്ത് വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.