ലണ്ടനിൽ നടന്ന വംശീയ ആക്രമണത്തിൽ യുവതിയുടെ തലയോട്ടിയിൽ നിന്നും മുടി പറിച്ചെടുത്തു

ലണ്ടനിൽ നടന്ന വംശീയ ആക്രമണത്തിൽ 31 കാരിയായ സ്ത്രീയുടെ തലയോട്ടിയിൽ നിന്ന് മുടി പറിച്ചെടുത്തു. ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന ആളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു.

2021 ഡിസംബർ 18-ന് സൗത്ത് ലണ്ടനിലെ ഈസ്റ്റ് ക്രോയ്‌ഡൺ റെയിൽവേ സ്‌റ്റേഷനു പുറത്തായിരുന്നു സംഭവം. ആക്രമണത്തിന് ഇരയായ യുവതി റൂട്ട് 119 ബസിൽ നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സ്‌കോട്ട്‌ലൻഡ് യാർഡ് പറയുന്നതനുസരിച്ച്, സ്ത്രീയുടെ മുടി പ്രതി പറിച്ചെടുത്തു. അതിന്റെ ഫലമായി സ്ത്രീയുടെ തലയോട്ടിയിൽ നിന്ന് ഒരു ഭാഗം കീറിവന്നു. ഗാർഡിയൻ റിപ്പോർട്ട് ചെയ്തതനുസരിച്ച് പിന്നീട് പ്രതി സ്ത്രീയുടെ തലയ്ക്ക് പിന്നിൽ അടിക്കുകയും അവർ വീഴുകയും ചെയ്തു.

ഏറെ നേരം നീണ്ട വംശീയ അതിക്രമത്തിൽ ഇരയുടെ മുഖത്തും മുറിവേറ്റിട്ടുണ്ട്. “ഇത് തികച്ചും പ്രകോപനരഹിതമായ ആക്രമണമായിരുന്നു, ഇര നിലത്ത് കിടക്കുമ്പോഴും അക്രമം തുടർന്നു” ഡിറ്റക്ടീവ് കോൺസ്റ്റബിൾ ബെക്കി ഹ്യൂസ് പറഞ്ഞു.

“സംഭവ സമയം അവിടെ ഉണ്ടായിരുന്നവരോ അല്ലെങ്കിൽ ഇന്ന് ഞങ്ങൾ പുറത്തുവിട്ട ചിത്രം തിരിച്ചറിയുന്നവരോ മുന്നോട്ട് വരാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഞങ്ങൾക്ക് പ്രതിയെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും വേണം,” പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

“കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നത്, പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ ഉള്ളത്, ഞങ്ങളുടെ പ്രധാന മുൻഗണനയായി തുടരുന്നു,” ഡിറ്റക്ടീവ് കോൺസ്റ്റബിൾ ബെക്കി ഹ്യൂസ് തുടർന്നു.