ഇന്ത്യ തുടക്കമിട്ടു, പിന്നാലെ പാകിസ്ഥാനെ ആക്രമിച്ച് ബലൂചിസ്താന്‍ ആര്‍മിയും; ബോംബുവെച്ച് സൈനിക വാഹനം തകര്‍ത്തു; ഏഴ് പാക് സൈനികള്‍ കൊല്ലപ്പെട്ടു

ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെ ആക്രമിച്ച് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). ബിഎല്‍എയുടെ ആക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു.
തടവുകാരുമായി പോയ വാഹനം അക്രമികള്‍ തടഞ്ഞാണ് സ്‌ഫോടനം നടത്തിയതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വാഹനത്തില്‍ നാല്‍പതോളം തടവുകാര്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം മോചിപ്പിച്ച ശേഷം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പട്ടാളക്കാരെ ബലൂച് ആര്‍മി ബന്ദികളാക്കി. അതിനുശേഷമാണ് ഇവര്‍ സൈനികവാഹനം ബോംബുവെച്ച് തകര്‍ത്തത്. ഏഴുപട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായും പാക് സൈന്യം വ്യക്തമാക്കി.

അടുത്തിടെ പാക് പട്ടാളക്കാര്‍ക്കുനേരെ രാജ്യത്ത് വിവിധ ഇടങ്ങളിലായി ബിഎല്‍എ തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോഴത്തെ ആക്രമണത്തിന് സമാനമായി ഏപ്രില്‍ 15-ന് പോലീസ് ട്രക്കിന് നേരെ ബിഎല്‍എ നടത്തിയ ബോംബാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ, ഒരു ട്രെയിന്‍വരെ ഹൈജാക്ക് ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.

തീവണ്ടി റാഞ്ചിയതിന് പിന്നാലെ ബന്ദികളാക്കിയ യാത്രക്കാരെ പാക് സുരക്ഷാസേന മോചിപ്പിച്ചത് ദിവസം മുഴുവന്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവിലായിരുന്നു. ഏറ്റുമുട്ടലില്‍ 33 വിഘടനവാദികളേയാണ് പാക് സൈന്യം വധിച്ചത്. ഇതിനിടെ 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

Read more

പാക് സൈന്യത്തിന് ഏറെ തലവേദന ഉണ്ടാക്കുന്ന സംഘടനയാണ് ബിഎല്‍എ. പാക്കിസ്ഥാന്റെ തെക്കു-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. ബലൂചിസ്ഥാനെ പാക്കിസ്ഥാനില്‍ നിന്നും വേര്‍പെടുത്തി പ്രത്യേക രാജ്യമാക്കണം എന്ന് വാദിക്കുന്ന സായുധ സംഘടനയാണ് ബിഎല്‍എ.