'ഭീകരതയുടെ കവാടങ്ങളിലൊന്ന്': തബ്ലീഗ് ജമാഅത്തിനെ സൗദി അറേബ്യ നിരോധിച്ചു

സുന്നി ഇസ്ലാമിക പ്രസ്ഥാനമായ തബ്ലീഗ് ജമാഅത്തിനെ (Tablighi Jamaat) “ഭീകരതയുടെ കവാടങ്ങളിലൊന്ന്” എന്ന് വിശേഷിപ്പിച്ച് സൗദി സർക്കാർ (Saudi Arabia) നിരോധിച്ചു (banned).

തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അടുത്ത വെള്ളിയാഴ്ച പ്രഭാഷണം നടത്താൻ പള്ളികളിലെ പ്രസംഗികർക്ക് നിർദ്ദേശം നൽകിയതായി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.

തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ വഴിതെറ്റിയതാണെന്നും അപകടകാരമാണെന്നും സൗദി സർക്കാർ പറഞ്ഞു. തബ്ലീഗ് ജമാഅത്ത് തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണ്. അവർ മറ്റെന്തെങ്കിലും അവകാശപ്പെട്ടാലും; അവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടണമെന്ന് സൗദി സർക്കാർ പറയുന്നു.

ഈ സംഘം ആപത്താണെന്ന് സമൂഹത്തോട് പറയേണ്ടതുണ്ട്; തബ്ലീഗിയും ദഅ്‌വ ഗ്രൂപ്പും ഉൾപ്പെടെയുള്ള പക്ഷപാതപരമായ സംഘങ്ങളുമായുള്ള ബന്ധം സൗദി അറേബ്യയിൽ നിരോധിച്ചിരിക്കുന്നു എന്ന് പ്രസ്താവനയിൽ മന്ത്രാലയം കൂട്ടിച്ചേർത്തു.

1926-ൽ ഇന്ത്യയിൽ സ്ഥാപിതമായ തബ്ലീഗ് ജമാഅത്ത് (വിശ്വാസം പ്രചരിപ്പിക്കുന്നതിനുള്ള സമൂഹം) ഒരു സുന്നി ഇസ്ലാമിക മിഷനറി പ്രസ്ഥാനമാണ്. സുന്നി ഇസ്ലാമിന്റെ ശുദ്ധമായ രൂപത്തിലേക്ക് മടങ്ങാൻ മുസ്ലീങ്ങളെ പ്രേരിപ്പിക്കുന്നു സംഘടനയാണിത്. പ്രത്യേകിച്ച് വസ്ത്രധാരണം, വ്യക്തിപരമായ പെരുമാറ്റം, ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട്.

തബ്ലീഗ് ജമാഅത്തിൽ ലോകമെമ്പാടും 350 മുതൽ 400 ദശലക്ഷം വരെ അംഗങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. തങ്ങളുടെ ശ്രദ്ധ മതത്തിൽ മാത്രമാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങളും സംവാദങ്ങളും കർശനമായി ഒഴിവാക്കുമെന്നും അവർ അവകാശപ്പെടുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് തബ്ലീഗി ജമാഅത്തിനെ “ഇസ്ലാമിക നവോത്ഥാന സംഘടന” എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്, ഈ സംഘം “നിരവധി തീവ്രവാദ അന്വേഷണങ്ങളുടെ പരിധിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നും ഈ സ്ഥാപനം പറയുന്നു.

സംഘടനയുടെ അരാഷ്ട്രീയ മുഖം യുകെ, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഭീകരവാദം വളർത്തുന്നതിനുള്ള മറയായും കരുതപ്പെടുന്നു.

ഇന്ത്യയിൽ, കഴിഞ്ഞ വർഷം കോവിഡ് പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിൽ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച്‌ ഡൽഹിയിലെ നിസാമുദ്ദീൻ പ്രദേശത്ത് ഒരു ബഹുജന സമ്മേളനം സംഘടിപ്പിച്ചതിന് തബ്ലീഗ് ജമാഅത്ത് രൂക്ഷമായി വിമർശിക്കപ്പെട്ടിരുന്നു.

പ്യൂ റിസർച്ച് സെന്റർ പറയുന്നതനുസരിച്ച്, പടിഞ്ഞാറൻ യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 150 രാജ്യങ്ങളിൽ തബ്ലീഗ് ജമാഅത്ത് പ്രവർത്തിക്കുന്നു. ദക്ഷിണേഷ്യയിൽ, തബ്ലീഗ് ജമാഅത്തിന് വലിയ അനുയായികളുണ്ട്, പ്രത്യേകിച്ച് ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ.