ലാവോസില്‍ ലഹരിവേട്ട, പിടിച്ചെടുത്തത് 36.5 ദശലക്ഷം മെത്ത് ഗുളികകള്‍; മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ വീണ്ടും ലഹരിവേട്ട. മാരക ലഹരി മരുന്നായ മെത്താംഫെറ്റാമൈനാണ് പിടികൂടിയത്. ബോക്കിയോയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിന്ന് 36.5 ദശലക്ഷം മെത്ത് ഗുളികകള്‍ ലാവോസ് പൊലീസ് പിടിച്ചെടുത്തു. രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ വലിയ ലഹരിവേട്ടയാണിത്. ഇതേ മേഖലയില്‍ നിന്ന് കഴിഞ്ഞ ഒക്ടോബറില്‍ 55.6 ദശലക്ഷം മെത്ത് ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലെ സുരക്ഷയുടെ തകര്‍ച്ചയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് യുഎന്‍ ഐക്യരാഷ്ട്ര സംഘടന വിദഗ്ധര്‍ പറഞ്ഞു.

പിടിച്ചെടുക്കല്‍ നടന്ന മെകോങ് നദി മേഖലയില്‍ മയക്കുമരുന്ന് ഉല്‍പാദനത്തിന്റെയും കടത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെടുന്നുണ്ടെന്നും അത് നിയന്ത്രണത്തിലാക്കാന്‍ ശക്തമായ ശ്രമങ്ങള്‍ ആവശ്യമാണെന്നും യു.എന്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം ഓഫീസ് പ്രാദേശിക പ്രതിനിധി ജെറിമി ഡഗ്ലസ് മുന്നറിയിപ്പ് നല്‍കി. സംഘടിത കുറ്റകൃത്യങ്ങളുടെ കളിസ്ഥലമായി മെകോങ്് മേഖല മാറി. അതിനായുള്ള എല്ലാ ഘടകങ്ങളും അവിടെയുണ്ടെന്നും അദ്ദഹം പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഹുആയ് സായ് ജില്ലയില്‍ നിന്ന് നാല് പേരെ അറസ്റ്റ് ചെയ്തതായി ലാവോസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ നിന്ന് 590 കിലോയോളം ഐസ് എന്നറിയപ്പെടുന്ന ക്രിസ്റ്റല്‍ മെത്തും, ഹെറോയിനും, ഒരു പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്.

മ്യാന്‍മറിലേയും തായ്ലന്റിലേയും അതിര്‍ത്തി പ്രദേശമായ ബൊക്കിയോ, സുവര്‍ണ്ണ ത്രികോണം എന്നറിയപ്പെടുന്ന പ്രദേശമാണ്. ഇവിടം നിരോധിത മയക്കുമരുന്ന് ഉത്പാദനത്തിന് കുപ്രസിദ്ധമാണ്. ഹെറോയിനും അത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന കറുപ്പും, അടുത്ത വര്‍ഷങ്ങളിലായി ചേര്‍ന്ന മെത്താംഫെറ്റാമൈനും മേഖലയില്‍ സജീവമാണ്. മ്യാന്‍മറില്‍, പ്രത്യേകിച്ച് ഷാന്‍ സംസ്ഥാനത്താണ് ഇവ കൂടുതലായി ല്‍പാദിപ്പിക്കപ്പെടുന്നത്.