ഇസ്രയേലില്‍ തുടരെ സ്‌ഫോടനങ്ങള്‍; ഭീകരാക്രമണമെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇസ്രയേലിലെ നഗരഭാഗങ്ങളില്‍ തുടരെ സ്‌ഫോടനം. ടെല്‍ അവീവിന് സമീപമുള്ള ബാറ്റ്യാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന ബസുകളിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. കൃത്യമായ ഇടവേളകളിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നത്.

സംഭവത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സ്ഫോടനത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read more

രണ്ടുബസുകളില്‍ നിന്ന് കണ്ടെത്തിയ ബോംബുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി. ഇതിനെ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രതപാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയവരില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുത്ത് മണിക്കൂറുകള്‍ക്കകമാണ് സ്ഫോടനങ്ങള്‍ നടന്നത്. സ്ഫോടനം നടന്നതും നിര്‍വീര്യമാക്കിയതുമുള്‍പ്പെടെ അഞ്ച് ബോംബുകളാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവ അഞ്ചും സമാനമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് ഐഡിഎഫും പ്രതികരിച്ചു.