അമേരിക്കയിൽ വെടിവെയ്പ്പ്, 22 പേര്‍ കൊല്ലപ്പെട്ടു; അക്രമിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

അമേരിക്കയിലെ ലെവിസ്റ്റന്‍ പട്ടണത്തിൽ വെടിവെയ്പ്പ്. 22 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി മൂന്നിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. അജ്ഞാതനായ അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.

റോബർട്ട് കാർഡി എന്നയാളുടെ ഫോട്ടോയാണ് പോലീസ് പുറത്തുവിട്ടത്. പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുന്നു. 40 വയസ് പ്രായമുള്ള ഇയാൾ തോക്കുമായി വെടിവെക്കാൻ നിൽക്കുന്ന ചിത്രങ്ങളാണ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് പുറത്തുവിട്ടിട്ടുള്ളത്. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾ ആയുധധാരിയും അപകടകാരിയും ആയതിനാൽ ജാഗ്രത പാലിക്കണമെന്ന് നഗരത്തിലെ ജനങ്ങൾക്ക് പോലീസ് നിർദ്ദേശം നൽകി.

സ്പെയർടൈം റിക്രിയേഷൻ, സ്കീംഗീസ് ബാർ ആൻഡ് ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. എന്തിനാണ് അക്രമം നടത്തിയതെന്നോ എത്ര പേരുണ്ടായിരുന്നെന്നോ വ്യക്തമല്ല. ലെവിസ്റ്റണിലെ ജനങ്ങളോട് വാതിൽ പൂട്ടി വീടിനകത്തുതന്നെ കഴിയാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ വ്യാപാര സ്ഥാപനങ്ങളും അടയ്ക്കാനും നിർദേശമുണ്ട്.