മണ്ടത്തരമാണ് ഞാന്‍ ചെയ്തത്, അത് അങ്ങനെ നിര്‍മ്മിക്കേണ്ടിയിരുന്ന സിനിമ ആയിരുന്നില്ല..; കങ്കണ-ഷാഹിദ് ചിത്രത്തെ കുറിച്ച് സംവിധായകന്‍

ഷാഹിദ് കപൂറും കങ്കണ റണാവത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തി 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റംഗൂണ്‍. തിയേറ്ററില്‍ പരാജയമായി മാറിയ ചിത്രത്തെ കുറിച്ച് സംവിധായകന്‍ വിശാല്‍ ഭരദ്വാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അന്ന് താന്‍ അങ്ങനെ ചിത്രീകരിച്ചത് തന്റെ മണ്ടത്തരമാണ് എന്നാണ് സംവിധായകന്‍ പറയുന്നത്.

”70 കോടി ബജറ്റില്‍ നിര്‍മ്മിക്കേണ്ട സിനിമയായിരുന്നു റംഗൂണ്‍. പക്ഷെ 35 കോടിയില്‍ നിര്‍മ്മിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അത് തന്നെ എന്റെ മണ്ടത്തരമാണ്. റംഗൂണിന്റെ റിലീസ് തീയതിയെ കുറിച്ച് ആലോചിക്കാതെ സിനിമയെ കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു.”

”അവസാന രംഗത്തില്‍ വിഎഫ്എക്‌സ് ശരിയായില്ല. അങ്ങനെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു. ആ സമയത്ത് സഞ്ജയ് ലീല ബന്‍സാലിയെ പോലെയാകണം, നഷ്ടമായാലും കാര്യങ്ങള്‍ അങ്ങനെ ആകില്ല എന്നാണ് പറയുന്നത്. സ്വന്തമായി ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാന്‍ ഒരുങ്ങിയതിനാല്‍ തന്റെ വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ തന്നെ ഒഴിവാക്കി.”

”എങ്കിലും എന്റെ സ്വന്തം തെറ്റുകള്‍ക്ക് ഞാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നില്ല” എന്നാണ് വിശാല്‍ ഭരദ്വാജ് പറയുന്നത്. അതേസമയം, ഷാഹിദ് കപൂറിന്റെയും കങ്കണയുടെയും ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ ചര്‍ച്ചയായിരുന്നു. സംവിധായകന്‍ വിശാലും ഭാര്യ രേഖയും സാജിദ് നദിയവാലയും അടക്കമുള്ളവരാണ് ചിത്രം നിര്‍മ്മിച്ചത്.

ഷാഹിദിനും കങ്കണയ്ക്കുമൊപ്പം സെയ്ഫ് അലിഖാന്‍, ശ്രിസ്വര, റിച്ചാര്‍ഡ് മക്കാബെ, ഗജ്‌രാജ് റാവു, സുരേന്ദ്ര പല്‍, ലിന്‍ ലയ്ഷ്രാം തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. വിശാല്‍ ഭരദ്വാജിനൊപ്പം മാത്യു റോബിന്‍സ്, സബ്രിന ധവാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.