ബി.ജെ.പി രോഹിത് വെമുലയോടെടുത്ത അതേ സമീപനമാണ് ഇടത് സർക്കാരിന് ദീപയോട്: ഷാഫി പറമ്പിൽ

എം ജി സർവ്വകലാശാലയിൽ ജാതി വിവേചനത്തിനെതിരെ നിരാഹാര സമരം തുടരുന്ന ദളിത് ഗവേഷക ദീപ പി മോഹനന് പിന്തുണയുമായി യൂത്ത് കോൺഗ്രസ്സ്. ദീപക്ക് നീതി ലഭ്യമാക്കുവാൻ നിയമസഭയ്ക്കകത്തും പുറത്തും യൂത്ത് കോൺഗ്രസ്സ് ഇടപെടലുകളുണ്ടാവും എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഹൈദരാബാദിലെ രോഹിത് വേമുലയെ പറ്റിയോർത്ത് കണ്ണുനീര് തൂകിയവർ,
അതിരമ്പുഴയിലെ ദീപയുടെ കണ്ണുനീരിന് കാരണമാകുന്നത് വൈപരിത്യമാണ്.
സിനിമയിലെ ദളിത് കഥാപാത്രങ്ങൾക്ക് കൈയ്യടിക്കുന്ന തിരക്കിൽ മന്ത്രിമാർ, കൺമുന്നിൽ ദളിത് വിദ്യാർത്ഥിനി പഠിക്കുവാൻ വേണ്ടി പട്ടിണി കിടന്ന് പോരാടുന്നത് കണ്ടില്ലായെന്ന് നടിക്കുന്നത് വിരോധാഭാസമാണ്.

ദീപക്ക് നീതി ലഭ്യമാക്കുവാൻ നിയമസഭയ്ക്കകത്തും പുറത്തും യൂത്ത് കോൺഗ്രസ്സ് ഇടപെടലുകളുണ്ടാവും. ബിജെപി ഭരണകൂടവും കേന്ദ്ര-സർവ്വകലാശാലയും രോഹിത് വെമുലയോടെടുത്ത അതേ സമീപനമാണ് ഇടത് സർക്കാരും എംജി യൂണിവേഴ്‌സിറ്റിയും ദീപയുടെ കാര്യത്തിൽ മാതൃകയാക്കുന്നത്. സർവ്വകലാശാല അന്വേഷണ റിപ്പോർട്ടും എസ്.സി/എസ്.ടി കമ്മീഷന്‍ ശിപാർശകളും കോടതി വിധിയുമുണ്ടായിട്ടാണ് ഇതെന്ന് ഓർക്കണമെന്നും ഷാഫി പറമ്പിൽ കുറിച്ചു.

അതേസമയം നീതി ഉറപ്പാക്കുമെന്ന മന്ത്രി ആർ ബിന്ദുവിന്റെ പ്രസ്താവനയോട് ദീപ പി മോഹനൻ പ്രതികരിച്ചു. മന്ത്രിയുടെ ഉറപ്പിൽ സന്തോഷമുണ്ടെന്നും എന്നാല്‍ ഉറപ്പല്ല വേണ്ടതെന്നും നടപടിയെടുക്കണമെന്നും ദീപ പറഞ്ഞു. അധ്യാപകന് എതിരെ നടപടി എടുക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ​ദീപ വ്യക്തമാക്കി. നിയമ വിരുദ്ധമായി നന്ദകുമാറും വൈസ് ചാൻസലർ സാബു തോമസും പലതും ചെയ്തിട്ടുണ്ട്. ഇത് പുറത്ത് വരുമെന്ന് ഭയന്നാണ് നന്ദകുമാറിനെ മാറ്റാൻ സാബു തോമസ് തയ്യാറാകാത്തത്. ഇതിന്റെ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും മന്ത്രിക്ക് കൈമാറാൻ തയ്യാറാണെന്നും ദീപ പറഞ്ഞു.

വിദ്യാർത്ഥിനിയ്ക്ക് നീതി ഉറപ്പാക്കാൻ വേണ്ടത് സർവ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ഒരു വിധ മാനസികപ്രയാസത്തിനോ സാങ്കേതികതടസ്സങ്ങൾക്കോ ഇടവരുത്താതെ ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കാൻ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി-ലാബ്-ഹോസ്റ്റൽ സംവിധാനങ്ങളുൾപ്പെടെ എല്ലാ പശ്ചാത്തലസൗകര്യങ്ങളും നൽകാമെന്നും താൻതന്നെ ഗൈഡായി പ്രവർത്തിക്കാമെന്നും വൈസ് ചാൻസലർ ഉറപ്പുകൊടുക്കുകയും, ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

എന്നാൽ, ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തിൽ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാൻ സർവ്വകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയിരിക്കുന്നത്. ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ സർവ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാൽ, അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവ്വകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.