പെഗാസസ് വിവാദത്തിൽ കേന്ദ്രത്തിന് ഇന്ന് നിര്‍ണായകം; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കും

പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്ര സർക്കാരിന് ഇന്ന് നിർണായക ദിനം. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി വിശദീകരണം തേടിയാൽ പാർലമെന്‍റിന്‍റെ ഇരുസഭകളും കൂടുതൽ പ്രക്ഷുബ്ധമാകും. ഈ വിഷയത്തിൽ വിശദീകരണം തേടി പ്രതിപക്ഷ പാർട്ടികൾ ഇരുസഭകളിലും പ്രതിഷേധത്തിലാണ്. പ്രതികരിക്കാൻ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ സുപ്രീംകോടതി കേസ് ഫയലിൽ സ്വീകരിച്ചു നോട്ടീസ് അയച്ചാൽ കേന്ദ്ര സർക്കാർ കൂടുതൽ പ്രതിരോധത്തിലാകും.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവരുടെയെല്ലാം ഹര്‍ജികള്‍ കോടതിക്ക് മുമ്പിലുണ്ട്. എല്ലാ ഹര്‍ജികളും ഒന്നിച്ചാകും കോടതി പരിഗണിക്കുക.

 അതേസമയം സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്രയുടെ ഫോണും ചാര സ്‍പൈവെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി വെളിപ്പെടുത്തൽ. അരുൺ മിശ്ര 2010 സെപ്റ്റംബർ മുതൽ 2018 വരെ ഉപയോഗിച്ചിരുന്ന ഫോണാണ് ചോർത്തിയത്. വാർത്താപോർട്ടലായ ‘ദ വയർ ‘ പുറത്ത് വിട്ട പുതിയ പട്ടികയിൽ സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകൻ ആൽജോ ജോസഫിന്‍റെ പേരും ഉൾപ്പെടുന്നു. സുപ്രിം കോടതിയിൽ പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്തത് കൊണ്ടാകും പട്ടികയിൽ ഉൾപ്പെട്ടതെന്ന് ആൽജോ ജോസഫ് മീഡിയവണിനോട് പറഞ്ഞു.