സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ലോക്നാഥ് ബെഹ്‌റ പരിഗണനയില്‍; യോഗം 24-ന്

സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് കേരളാ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഗണിക്കുന്നു. ലോക്‌നാഥ് ബെഹ്‌റയെ കൂടാതെ ഇടക്കാല സിബിഐ ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ലോക്സഭാ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

ബിഎസ്എഫ്, നാര്‍കോട്ടിക് കണ്‍ട്രോള്‍ മേധാവി രാകേഷ് അസ്ഥാന, എന്‍ഐഎ മോധാവി വൈ സി മോദി, സിഐഎസ്എഫ് മേധാവി സുബോധ്കാന്ത് ജയ്‌സ്വാള്‍, ഐടിബിപി മേധാവി എസ് എസ് ദേശ്വാള്‍, ഉത്തര്‍പ്രദേശ് ഡിജിപി എച്ച് സി അശ്വതി എന്നിവരാണ് പരിഗണിക്കപ്പെടുന്ന മറ്റുള്ളവര്‍. സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പേരുകള്‍ സമിതി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറി.

സിബിഐ ഡയറക്ടറുടെ പേര് നല്‍കാന്‍ കാലതാമസമുണ്ടായതിന് സുപ്രീംകോടതി പൊതുതാത്പര്യഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. ആര്‍കെ ശുക്ല വിരമിച്ച ഫെബ്രുവരി ആദ്യ വാരം മുതല്‍ സിബിഐ മേധാവിയുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇടക്കാല സിബിഐ ഡയറക്ടറായി പ്രവീണ്‍ സിന്‍ഹയെ നിയമിച്ചത്.

കഴിഞ്ഞ ഹിയറിംഗിനിടെ, ഉന്നതാധികാര സമിതിയുടെ യോഗം മെയ് 2 ന് ശേഷം മാത്രമേ നടത്താന്‍ കഴിയൂ എന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ കാരണം പ്രതിപക്ഷ അംഗം അധിര്‍ രഞ്ജന്‍ ചൗധരിക്ക് യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു.

1985 ബാച്ച് കേരള കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലോക്നാഥ് ബെഹ്റ. ആലപ്പുഴ എ.എസ്.പി ആയാണ് ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ആയും കൊച്ചി പൊലീസ് കമ്മീഷണര്‍, പൊലീസ് ആസ്ഥാനത്ത് ഐ.ജി., എ.ഡി.ജി.പി നവീകരണം, വിജിലന്‍സ് ഡയറക്ടര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍.ഐ.എ., സി.ബി.ഐ. എന്നിവിടങ്ങളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.